Wednesday 28 August 2013
Friday 28 June 2013
അഴിമതി: വാ മൂടി സര്‍ക്കാരും; തൊള്ളകീറി പ്രതിപക്ഷവും... ജനങ്ങള്‍ക്കെന്ത്?
രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലാണ് പരിധിക്കു പുറത്തായ പൂജ്യങ്ങള്‍ നിരന്ന അഴിമതി കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വാക്കുകളില്‍ പറഞ്ഞാല്‍ ആകാശവും ഭൂമിയും പാതാളവും വായുവും എല്ലാം കച്ചവടം ചെയ്യുകയും അതിലൂടെ പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്ത കഥകള്‍. 2ജി സ്‌പെക്ട്രം, എസ് ബാന്‍ഡ് സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, ഹെലികോപ്ടര്‍ ഇറക്കുമതി, കോമണ്‍വെല്‍ത്ത് കളി തുടങ്ങി ജെപിസിയും സിഎജിയും സിബിഐയും സിവിസിയും എജിയും എഎസ്ജിയുമെല്ലാം അഴിമതി വിവാദത്തില്‍ മുങ്ങിയും പൊങ്ങിയും നുരച്ചു മതിക്കുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവക്കരാറായിരുന്നു വിവാദങ്ങളിലെ വില്ലന്‍. നാലര വര്‍ഷം വരെ ചര്‍ച്ച നടത്തിയിട്ടും ചായക്കപ്പിലും കശുവണ്ടി പാത്രത്തിലും മാത്രമായി ഒതുങ്ങിയ ആണവ വ്യവഹാരം തെരഞ്ഞെടുപ്പില്‍ ബാധയാകുമെന്ന അവസ്ഥയിലെത്തിയതോടെ ഇടത് പാര്‍ട്ടികള്‍ പാലം വലിച്ച് യുപിഎ സര്‍ക്കാരിനെ കുരിശില്‍ നിര്‍ത്തി. എന്നിട്ടും സര്‍ക്കാര്‍ താഴെ പോയില്ല. വിശാല മനസ്‌കരായ സമാജ്‌വാദി പാര്‍ട്ടി ഉടന്‍ തന്നെ താങ്ങുമായി രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ നിരവധി പൂജ്യങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന എസ്പി, ബിഎസ്പി നേതാക്കന്മാരെ സിബിഐയെ കാട്ടി കൂടെനിര്‍ത്തിയെന്നാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇതു തന്നയാണ് അഴിമതിയുടെ പൂജ്യങ്ങള്‍ നിരന്നിട്ടും രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസ്ഥ. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ചില ചെറു പാര്‍ട്ടികളുമെല്ലാം കൊഴിഞ്ഞു പോയെങ്കിലും യുപിഎ അധികാരത്തില്‍ തുടരുന്നു. അഴിമതിക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നുള്ള ആവര്‍ത്തിച്ചുള്ള വാഗ്ദാനങ്ങളുമായി.
എന്നാല്‍, ഈ അഴിമതി കഥകള്‍ യുപിഎയ്ക്ക് എതിരേ ഉപയോഗിക്കുന്ന ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ ആരോപണങ്ങള്‍ ഉന്നയിച്ചു പാര്‍ലമെന്റ് നടപടികള്‍ മാത്രം തടസപ്പെടുത്താനുള്ള തിരക്കിലും. ഇതിനിടെ, യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്നു ഉറക്കത്തില്‍ പോലും വിളിച്ചു പറയുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്ന നിതിന്‍ ഗഡ്കരി തത്സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. അധികാരത്തിലിരുന്ന തെക്കന്‍ രാജ്യത്ത് (കര്‍ണാടക) അഴിമതി കഥകളില്‍ നിലതെറ്റി താഴെ വീഴുകയും ചെയ്തു. പെട്രോളിയം വില വര്‍ധയുടെ പേരില്‍ യുപിഎയില്‍ നിന്നു പിണങ്ങിപ്പോയ തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ, ശാരദാ ചിട്ടിഫണ്ട് തിരിമറിയിലെ ആരോപണങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. രാജയും കനിമൊഴിയും എല്ലാം കുരുക്കിലായ ഡിഎംകെ അടുത്തതാരാണ് അകത്തോട്ട് എന്നതില്‍ വഴിക്കണ്ണുമായാണ് ഇരിക്കുന്നത്. അഴിമതിക്കെതിരേ പടവാളോങ്ങി നില്‍ക്കുന്നവരുടെ ഭരണകാല കഥകളും കൂടി പുറത്തുവരാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പെരുവഴിയില്‍ നിസഹായരായി നില്‍ക്കുകയുമാണ്. ആരെ വിശ്വസിക്കും? ആര് ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്തും?
ഭരിക്കുന്നവര്‍ അഴിമതിക്കാര്‍; ബാക്കിയുള്ളവരോ?
2ജി സ്‌പെക്ട്രം ഇടപാട് പുറത്തുവന്നതോടെയാണ് അഴിമതിയുടെ 13 അക്കങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ആകാശവും ഭൂമിയിലെ കമ്പിക്കാലുകളും ചില കുത്തക കമ്പനികള്‍ക്ക് വിറ്റുതീര്‍ത്തതാണ് ഇതിലൂടെ വെളിവായത്. രണ്ടാം ജനറേഷന്‍ മൊബൈല്‍ ടെക്‌നോളജി രാജ്യത്തെ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതിന്റെ പിന്നിലെ പോക്കറ്റ് വീര്‍പ്പിക്കല്‍. ടെലഫോണ്‍ ചാര്‍ജ് പത്ത് പൈസക്ക് വരെ ലഭിക്കുമെന്ന് കണ്ണ് മഞ്ഞളിപ്പിക്കുന്ന വാഗ്ദാനം നല്‍കിയ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജ, കോള്‍ ചാര്‍ജ് പത്ത് പൈസയിലെത്തുന്നതിനു മുമ്പേ സിബിഐയുടെ കൈയില്‍ അകപ്പെട്ട് ജയിലിലായി. ഇടപാടുകള്‍ പരിശോധിച്ച രാജ്യത്തിന്റെ കണക്കപ്പിള്ള (സിഎജി) വായില്‍ കൊള്ളാത്ത നഷ്ടമാണ് വെളിപ്പെടുത്തിയത്- 1.76 ലക്ഷം കോടി.
ആദ്യം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയും ഇഷ്ടക്കാര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയ കമ്പനികള്‍ ഉണ്ടാക്കിയതും അതിന്റെ കൈക്കൂലി ഇഷ്ടക്കാരുടെ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കോടികളായി എത്തിയെന്നും കണ്ടെത്തിയതോടെയാണ് രണ്ടാം യുപിഎ സര്‍ക്കാരില്‍ ആദായമുണ്ടാക്കിയ കക്ഷി ഡിഎംകെയുടെ രണ്ട് പ്രധാനികള്‍ അകത്തായത്. സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിക്കു വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിനുള്ള കൈക്കൂലി സഹോദരന്റെ ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് കമ്പനിയിലേക്ക് നിക്ഷേപിക്കുകയും ചെയ്ത മന്ത്രി ദയാനിധി മാരനും ഇതിനു പിന്നാലെ രാജിവച്ചു. എന്നാല്‍, സംഭവത്തെ കുറിച്ചു സിബിഐ അന്വേഷിക്കുകയും അതിന്റെ മേല്‍നോട്ട ചുമതല സുപ്രീംകോടതി ഏറ്റെടുക്കുകയും ചെയ്തിട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലം പൂര്‍ണമായും ബിജെപി വെള്ളമൊഴിച്ചു കളഞ്ഞു.
ഒരു സമ്മേളനം പൂര്‍ണമായും കളഞ്ഞുകുളിച്ചതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവച്ച സര്‍ക്കാര്‍, ഒടുവില്‍ ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. (ജെപിസി അന്വേഷണം കൊണ്ട് ഒരു കരയിലും എത്തില്ലെന്നു അന്നേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.) ഇതോടെ, പ്രധാനമന്ത്രിക്കും ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനുമെതിരേയായി അടുത്ത നീക്കം. അതിന്റെ അലയൊലികള്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടയിലും ശമനമുണ്ടായിട്ടില്ല. പാര്‍ലമെന്റ് തടസപ്പെടുത്തലിന്റെയും. കൃത്യമായി ശമ്പളവും അലവന്‍സും എല്ലാം വാങ്ങി സഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന പാര്‍ട്ടികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതിന്റെ ഉത്തരവാദിത്വം ഒട്ട് ഏറ്റെടുക്കാനും തയാറായിട്ടുമില്ല. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ദിവസങ്ങളിലെ ശമ്പളവും അലവന്‍സും വേണ്ടെന്നു പറയാനും തയാറുമല്ല.
സ്‌പെക്ട്രം വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്, എസ് ബാന്‍ഡ്, ആദര്‍ശ് ഫഌറ്റ് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നത്. കോമണ്‍വെല്‍ത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ വിധേയരായതിനാല്‍ ഗെയിംസ് ഒരുക്കത്തിനായുള്ള ധൂര്‍ത്തില്‍ ചില പൊടിപ്പും തൊങ്ങലും മാത്രം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചു. അധികാരം മുഴുവന്‍ കൈയാളിയിരുന്ന സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി കുറേക്കാലം ജയിലിലും കിടന്നു. ഇടയ്ക്കിടയ്ക്ക് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ ബിജെപി മുനവച്ച് സംസാരിക്കുമ്പോള്‍ മറുപടിയായി കോമണ്‍വെല്‍ത്ത് സംഘാടക സമിതി ഉപാധ്യക്ഷനും സംസ്ഥാന പ്രതിപക്ഷ നേതാവുമായിരുന്ന വി.കെ. മല്‍ഹോത്രയ്‌ക്കെതിരേ കോണ്‍ഗ്രസുകാരും ആരോപണം ഉന്നയിക്കുന്നതോടെ പരസ്പരം പറഞ്ഞ് ഇരു കൂട്ടരും കോംപ്ലിമെന്‍സാക്കും.
ഇതിനു പിന്നാലെയാണ് എസ് ബാന്‍ഡ് കരാറിലെ അഴിമതി ചര്‍ച്ചയായത്. സൈന്യം, ബഹിരാകാശ ഗവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രൂപം നല്‍കിയ എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ കമ്പനിക്കു നല്‍കിയതാണ് വിവാദമായത്. എൈസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലായിരുന്നു ഇത് സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയത്. രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍, കരാര്‍ റദ്ദാക്കിയതോടെ രണ്ട് ലക്ഷം കോടി വട്ടപ്പൂജ്യമായി. റദ്ദാക്കിയില്ലായിരുന്നെങ്കില്‍ രണ്ട് ലക്ഷം കോടി നഷ്ടമുണ്ടാകുമെന്നു കണക്കുകൂട്ടിയവര്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയുടെ രാജി തേടി. എന്നിട്ടും സര്‍ക്കാര്‍ കുലുങ്ങിയില്ല. സംഭവത്തിന്റെ അലയൊലി അടങ്ങിയതോടെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന പേരില്‍ മലയാളിയും ഐഎസ്ആര്‍ഒ മുന്‍ മേധാവിയുമായ മാധവന്‍ നായര്‍ അടക്കം നാലു ശാസ്ത്രജ്ഞരെ വിലക്കി അധ്യായവും അടച്ചു.
എന്നാല്‍, പതിമൂന്ന് അക്കത്തിന്റെ മറ്റൊരു ഭൂതത്തെയാണ് സിഎജി അടുത്തതായി തുറന്നുവിട്ടത്. കല്‍ക്കരിപ്പാടം കൈമാറ്റ ഇടപാടിലെ ക്രമക്കേടുകളായിരുന്നു അത്. കല്‍ക്കരിഖനിയുടെ ചുമതല പ്രധാനമന്ത്രിയുടെ കൈവശമുണ്ടായിരുന്ന കാലത്തെ ഏര്‍പ്പാടും കൂടിയായതിനാല്‍ സംഭവം ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ക്കു ലോട്ടറി അടിച്ച സന്തോഷം. 2ജി പറഞ്ഞ് നാക്കുളുക്കി കിടന്ന കോണ്‍ഗ്രസിനു കൂടുതല്‍ തലവേദനയും. അഴിമതി എന്നു കേള്‍ക്കുമ്പോള്‍ തങ്ങളുണ്ടാകുമോ എന്നു പേടിച്ചിരുന്ന ഡിഎംകെയ്ക്കു ആശ്വാസവും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍, ഒറീസ, ബിഹാര്‍ എന്നിങ്ങനെ കറുത്ത പൊന്നിന്റെ സുഖം ഫണ്ടുകളായും കൈക്കൂലിയായും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ശക്തമായി രംഗത്തെത്തി. 150 ലേറെയുള്ള കല്‍ക്കരിപ്പാടങ്ങള്‍ കൈമാറ്റം ചെയ്തതില്‍ റിലയന്‍സ് അടക്കമുള്ള കുത്തക കമ്പനികളും ഉണ്ടായിരുന്നതിനാല്‍ പാര്‍ട്ടികള്‍ക്ക് ആവേശം കൂടുകയായിരുന്നു.
1.86 ലക്ഷം കോടിയായിരുന്നു സിഎജി കണക്കാക്കിയ നഷ്ടം. എന്നാല്‍ 2ജി കണക്കുകൊണ്ട് വെള്ളം കുടിച്ച സര്‍ക്കാര്‍ കല്‍ക്കരിക്കു നഷ്ടം വരാന്‍ ഇതുവരെ കുഴികുത്താന്‍ തുടങ്ങിയില്ലെന്നു വാദം ഇറക്കി. ഒപ്പം കുഴിക്കാന്‍ തുടങ്ങാതിരുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാനും തുടങ്ങി. കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ അഴിമതിയുണ്ടെന്നു ആര്‍ത്തുവിളിക്കുന്ന ബിജെപിയാകട്ടെ, പ്രധാനമന്ത്രി രാജിവയ്ക്കണമെന്നത് ഒഴികെ കൈമാറ്റം ചെയ്തത് പുനഃപരിശോധിക്കണമെന്നു മാത്രമേ ആവശ്യപ്പെട്ടിരുന്നുമുള്ളു. ഇതിനിടെ, ഒരു ദശലക്ഷത്തോളം ഹെക്ടര്‍ വനഭൂമിയും ജനവാസ ഭൂമിയും അപ്രത്യക്ഷമാകുന്ന കല്‍ക്കരിപ്പാടമാക്കലിലൂടെ 40 വര്‍ഷം കൊണ്ട് നദിയെ നശിപ്പിക്കല്‍, മൃഗങ്ങളെ കൊന്നൊടുക്കല്‍, ആവാസ വ്യവസ്ഥ നശിപ്പിക്കല്‍, ആദിവാസി സമൂഹത്തെ കുടിയൊഴിപ്പിക്കല്‍, വനസമ്പത്ത് കൊള്ളയടിപ്പിക്കല്‍ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും രാഷ്ട്രീയ ഇടപെടലോടെ കുഴിച്ചുമൂടപ്പെടുകയും ചെയ്തു.
ഇടയ്ക്ക് ഒരുവേള ഒറ്റക്കോളത്തിലേക്ക് പിന്മാറിയ കരിവിവാദം സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലോടെയാണ് വീണ്ടും സജീവമായത്. കല്‍ക്കരിപ്പാടം കൈമാറ്റത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐയുടെ റിപ്പോര്‍ട്ട് നിയമമന്ത്രിയായിരുന്ന അശ്വനി കുമാറും പ്രധാനമന്ത്രിയുടെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും അറ്റോര്‍ണി ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും മാറി മാറിയാണ് തിരുത്തലുകള്‍ നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് തിരുത്തിയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്വേഷണ ഏജന്‍സിയെന്ന് ആരോപിക്കപ്പെടുന്ന സിബിഐ സര്‍ക്കാരിനെതിരേ രംഗത്തെത്തിയതോടെ ബിജെപി വീണ്ടും ആവേശത്തിലായി. പ്രധാനമന്ത്രിയുടെ രാജി അല്ലാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോളവര്‍. ഇടത് പാര്‍ട്ടികളാകട്ടെ, സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും. ഇക്കാര്യത്തില്‍ സര്‍ക്കാരാകട്ടെ വാ മൂടിക്കെട്ടിയ അവസ്ഥയിലും. കാര്യം പരിശോധിക്കുന്ന സുപ്രീംകോടതി ഇക്കാര്യത്തില്‍ സിബിഐയെ പരിശുദ്ധമാക്കാന്‍ ആരംഭിച്ചതിനിടയില്‍, അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ വിളിച്ചു വരുത്തിയ നിയമമന്ത്രി അശ്വിനി കുമാറിനെ രാജിവയ്പ്പിച്ച് സര്‍ക്കാര്‍ തലയൂരുകയും ചെയ്തു.
ഇതോടൊപ്പം ഉന്നത പദവി നിയമനത്തിനു കൈക്കൂലി നല്‍കിയ കേസില്‍ റെയില്‍വേ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന്റെ മരുമകനെ സിബിഐ പിടികൂടിയതോടെ പൂജ്യങ്ങളുടെ അഴിമതി കഥകളില്‍ സര്‍ക്കാരിനു ഒരു തൂവല്‍ കൂടിയായി. ബന്‍സലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ മുന്നില്‍ അന്വേഷണം പുരോഗമിക്കുകയാണ്, അഴിമതി തെളിയട്ടെ, അപ്പോള്‍ രാജിവയ്ക്കാമെന്ന പതിവു പ്രതികരണം നടത്തി സര്‍ക്കാര്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും റിപ്പോര്‍ട്ട് തിരുത്തിയ സംഭവവും കൂടിയായതിനാല്‍ പതിവു തന്ത്രങ്ങള്‍ വിലപ്പോയില്ല. രണ്ട് പേരെയും രാജിവെപ്പിച്ചതോടെയാണ് കടുത്ത ആക്രമണങ്ങളില്‍ നിന്നു തത്കാലം മോചനമായത്. മന്ത്രിമാരുടെ രാജി ഉണ്ടായെങ്കിലും പ്രധാനമന്ത്രിക്കെതിരേയുള്ള പ്രതിപക്ഷ ആക്രമണത്തിന്റെ വീര്യം കുറയാത്തത് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുമുണ്ട്. ഇതിനു പകരത്തിനു പകരമെന്ന അടവാണ് കോണ്‍ഗ്രസും ലക്ഷ്യമാക്കുന്നത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ചുമായാണ് കോണ്‍ഗ്രസ് തിരിച്ചടി നല്‍കിയത്.
പൂജ്യങ്ങളുടെ അഴിമതി കഥയില്‍ പൊന്‍തൂവല്‍ ചാര്‍ത്തി മൂക്കോളം മുങ്ങിയ അവസ്ഥയിലാണെങ്കിലും അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2014 മേയ് വരെ പിടിച്ചു നില്‍ക്കാമെന്ന ആത്മവിശ്വാസം തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള വിജയം കൂടിയായതിനാല്‍ എന്തൊക്കെ സംഭവിച്ചാലും കടിച്ചതു വിടില്ലെന്ന വാശിയും. പണ്ടൊക്കെ ധാര്‍മ്മികത എന്നൊക്കെ കേട്ടാല്‍ രാജിവക്കും എന്നൊക്കെ പുറമേയെങ്കിലും പറയുമായിരുന്നു. പതിമൂന്നും പതിനാറും പൂജ്യങ്ങളുള്ള അഴിമതി കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നതിനാല്‍ ധാര്‍മ്മികത എന്നൊക്കെ പറയുന്നത് മനഃസാക്ഷിയോടു പോലും ഇപ്പോഴത്തെ ഭരണക്കാര്‍ പറഞ്ഞതായിട്ടു ആരും കേട്ടിട്ടുമില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ രാജിയിലൂടെ മാത്രമേ ഇതെല്ലാം മാറ്റാനാകൂയെന്നാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ വാദം. ഈ അഴിമതി കഥയെല്ലാം കേട്ട് അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് അധികാരം കൈമാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ആര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന വിഷയത്തിലെ ചര്‍ച്ചകളും തമ്മില്‍ത്തല്ലുമാണ് കുറേനാളായി ബിജെപിക്കുള്ളില്‍ നടക്കുന്നതെന്നു മാത്രം.
സാധാരണ ജനങ്ങള്‍ക്കുള്ള ബന്ധം
യുപിഎ സര്‍ക്കാരിനെതിരേ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നങ്ങള്‍ സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്നതാണോ എന്ന കാര്യത്തില്‍ സംശയമാണ്. അത്തരത്തിലൊരു ഘടകം ഈ വിഷയങ്ങളില്‍ ഉണ്ടെങ്കില്‍ തന്നെ അക്കാര്യങ്ങള്‍ ഉന്നയിക്കേണ്ട വേദികളില്‍ പോലും ചര്‍ച്ചയാക്കിയിട്ടില്ല. സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളുണ്ടായാല്‍ പോലും അത് മറ്റു വിഷയങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ് ജനപ്രതിനിധികള്‍ പോലും ചെയ്യുന്നത്. അതിനുദാഹരണമാണ് പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നതിനുള്ള ആസൂത്രണ കമ്മീഷന്റെ മാനദണ്ഡം നിശ്ചയിക്കലും.
പാചക വാതക സിലിണ്ടറുകള്‍ക്കുള്ള പരിധി ഒരു കുടുംബത്തിനു ആറെണ്ണമാക്കി കുറച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ഉണ്ടായ സാധാരണക്കാരന്റെ പ്രശ്‌നം പാര്‍ലമെന്റില്‍ പോലും ഒരു പ്രധാന ചര്‍ച്ചാ വിഷയമായില്ല. അപ്പോഴത്തെ വിഷയം ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതും ചില്ലറ മേഖലയിലെ കുത്തക ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വേരുപിടിപ്പിക്കുന്നതുമായിരുന്നു. വാള്‍മാര്‍ട്ടിനെതിരേ ഉയര്‍ത്തിയ പ്രതിഷേധ സമരത്തില്‍ ഒന്നു പോലും എല്‍പിജി സിലിണ്ടര്‍ കുറച്ച തീരുമാനത്തിനെതിരേ ഉണ്ടായില്ല.
ദാരിദ്യരേഖ നിര്‍ണയിക്കാന്‍ ആസൂത്രണ കമ്മീഷന്‍ കണ്ടുപിടിച്ച വിഖ്യാത നിര്‍വചനം (ഗ്രാമത്തിലുള്ള ഒരു കുടുംബം 28 രൂപ വരെയും നഗരത്തിലുള്ള ഒരു കുടുംബം 32 രൂപയും ദിവസം ഉണ്ടാക്കിയാല്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാകും) ഒരു നേരത്തെ ആഹാരം കഴിക്കുന്ന സാധാരണക്കാരന്റെ അന്നത്തെ അവഹേളിക്കുന്നതാണെന്നു ആര്‍ക്കും മനസിലാക്കാവുന്നതാണെങ്കിലും അധികാര വര്‍ഗ്ഗം ഇക്കാര്യത്തില്‍ ചെറിയ എതിര്‍പ്പ് പോലും ഉയര്‍ത്തിയതായി കണ്ടില്ല. ഈ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലുണ്ടായ ചെറിയ സംസാരമിങ്ങനെയാണ്: വാള്‍മാര്‍ട്ടിനെ കുറിച്ചു പ്രതിഷേധിക്കുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും കിട്ടുന്ന 'പ്രയോജനം' ഗ്യാസ് പറഞ്ഞാല്‍ കിട്ടില്ലല്ലോ.
അഴിമതി വിരുദ്ധ സമരവും ലോക്പാലും
2ജി സ്‌പെക്ട്രം അഴിമതി വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം പൊട്ടിപ്പുറപ്പെടുന്നത്. അഴിമതി നിയന്ത്രിക്കുന്നതിന് അധികാരമുള്ള ഒരു ഭരണഘടനാ സ്ഥാപനമായി ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും നിയമപരമായി രൂപീകരിക്കുന്നതിനുള്ള ജനലോക്പാല്‍ നടപ്പിലാക്കണം. ഗാന്ധീയന്‍ അണ്ണാ ഹസാരെ സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയതോടെ അഴിമതിയില്‍ മനംമടുത്ത് കിടന്ന ജനം അവിടേക്ക് ഒഴുകി. ജന്തര്‍ മന്തറിലും രാംലീല മൈതാനിലും പതിനായിരങ്ങള്‍ അണിനിരന്നു. പ്രതിപക്ഷത്തിന്റെ കുറവാണ് അപ്പോള്‍ അവിടെ നികന്നത്. ജനഹിതം എന്തെന്നു അറിയാവുന്നവര്‍ ചുരുക്കമായ സര്‍ക്കാര്‍ പ്രതിനിധികള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കി വന്നപ്പോഴേക്കും ഭരണഘടനാ പരിഷ്‌കര്‍ത്താക്കളുടെയും രണ്ടാം സ്വാതന്ത്ര്യ സമര നേതാക്കളുടെയും റോളിലേക്ക് അഴിമതി വിരുദ്ധ സംഘടനകളുടെ നേതാക്കള്‍ മാറിക്കഴിഞ്ഞിരുന്നു.
പിന്നീട് നടന്നത് അധികാരത്തിന്റെ ഇടനാഴിയിലുള്ളവരും ഭരണ പരിഷ്‌കര്‍ത്താക്കളായി സ്വയം അവരോധിച്ചവരും തമ്മിലുണ്ടായ വടംവലികളാണ്. ഭരണഘടനാ ശില്പികളെ പോലും നാണംകെടുത്തുന്ന തരത്തില്‍ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ലോക്പാല്‍ എന്ന അഴിമതി കാവല്‍ക്കാരന്റെ കീഴില്‍ കൊണ്ടുവരണമെന്ന ശാഠ്യത്തില്‍ അഴിമതി വിരുദ്ധ സമരത്തിന്റെ ആശയങ്ങള്‍ പതറി. ഇതിനിടെ, അണ്ണാ ഹസാരെയുടെ കൂടെ കൂടിയവര്‍ അധികാരത്തിന്റെ മാര്‍ഗവും പക്ഷപാത സമീപനങ്ങളും സ്വീകരിച്ചതോടെ ജനങ്ങള്‍ കൈവിട്ടു. ഒടുവില്‍ അരാഷ്്ട്രീയവാദം പറഞ്ഞ് ജനമനസിലേക്ക് ഇടിച്ചു കയറിയ ഹസാരെ സംഘാംഗം അധികാരം ലക്ഷ്യമാക്കി രാഷ്്ട്രീയ പാര്‍ട്ടിക്കും രൂപം നല്‍കി. ഇതോടെ ജനങ്ങളുടെ ഇടയില്‍ പൊട്ടിപ്പുറപ്പെട്ട അഴിമതി വിരുദ്ധ സമരം പോരാളികളില്ലാത്ത യുദ്ധക്കളമായി ആറിത്തണുത്തു.
എന്നാല്‍, അണ്ണാ ഹസാരെ ഉയര്‍ത്തിയ അഴിമതി വിരുദ്ധ സമരാഹ്വാനം ജനങ്ങളുടെ ഇടയില്‍ ഒരു ആവേശം ഉയര്‍ത്തിയിട്ടുണ്ട് എന്നതു സത്യമാണ്. ഹസാരെ സമരത്തിന്റെ ശരിയായ ഫലം സ്വീകരിക്കാനിരിക്കുന്ന ബിജെപിയും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അഴിമതിയില്‍ യുപിഎ വിരുദ്ധ വികാരം വോട്ടായി മാറുമോ എന്നതാണ് ഉറ്റുനോക്കുന്നതും. ഇക്കാര്യത്തില്‍ ശരാശരി നിലവാരം പോലുമില്ലാത്ത ബിജെപിയുടെ അഴിമതി വിരുദ്ധ സമരങ്ങളെ ഭൂരിഭാഗം വോട്ടര്‍മാരും അംഗീകരിക്കുന്നുമില്ല. എന്നിരുന്നാലും അഴിമതിയും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ജനങ്ങളുടെ മനസില്‍ പൊട്ടിപ്പുറപ്പെട്ട അഴിമതി വിരുദ്ധ സമരം നിലവിലുള്ള ജനവിരുദ്ധ വ്യവസ്ഥിതികള്‍ക്കെതിരേയും അധികാര വര്‍ഗത്തിന്റെ (അതില്‍ രാഷ്്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടും) ദുര്‍നടപ്പുകള്‍ക്കെതിരേയുമായതിനാല്‍ പാര്‍ട്ടികള്‍ മാറി ഭരണത്തിലെത്തുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കില്ല എന്ന തിരിച്ചറിവ് മറ്റൊരു ജനകീയ സമരത്തിനിടയാക്കാനുള്ള സാധ്യതയാണുള്ളത്. ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാതെ തത്പര വിഷയങ്ങളില്‍ മാത്രമുള്ള നിലവിലുള്ള സമീപനങ്ങള്‍ വിദൂരത്തിലല്ലാതെ അത്തരത്തിലുള്ള ജനമുന്നേറ്റങ്ങളിലേക്കെത്തിക്കുമെന്നും അത് മുഖാന്തരമുണ്ടാകുന്ന ദുരന്തങ്ങള്‍ രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുമെന്നും ചിന്തകന്മാര്‍ വിലയിരുത്തുന്നുമുണ്ട്.
Monday 20 May 2013
ചെന്നായ്ക്കള്‍ പതിയിരിക്കുന്നു; നിങ്ങള്‍ക്കൊപ്പം
ഒരു ഇരയെ കണ്ടെത്തിയാല്‍ പല വഴികളിലൂടെ ഓടിച്ച് രക്ഷപെടാനാകാത്ത സ്ഥലത്തെത്തിച്ച് കൂട്ടത്തോടെ വന്യമായി കടിച്ചുകീറി ഭക്ഷിക്കുന്ന മാംസഭുക്കുകളാണ് ചെന്നായ്ക്കള്‍. ചെറിയ മുയലുകളെയാണെങ്കിലും വലിയ കാട്ടുപോത്തുകളെയാണെങ്കിലും ഇതേരീതിയില്‍ തന്നെയാണ് ഈ കാട്ടുനായ്ക്കള്‍ വേട്ടയാടുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് മനുഷ്യരായ ചില കാട്ടുവാസികള്‍ സ്ത്രീകളോടും കുട്ടികളോടും പെരുമാറുന്നതെന്നു ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു.
പരിഷ്‌കൃതരെന്നു കരുതുന്ന നമുക്കൊപ്പം ജീവിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണ് അവസരത്തിലും അനവസരത്തിലും ചെന്നായ്ക്കളുടെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത് എന്നതാണ് ഈ സംഭവങ്ങളുടെ മറനീക്കിയ വശങ്ങള്‍ വ്യക്തമാക്കുന്നതും. സ്വന്തം കണ്ണിനു മുമ്പില്‍ ഇതെല്ലാം നടന്നാലും ഗാന്ധാരി കണ്ണുമൂടി കെട്ടിയതു പോലെ നമ്മളും നമ്മളെ സംരക്ഷിക്കേണ്ടവരും അതിനായി നിയോഗിക്കേണ്ടവരും തിരശീലകളുടെ പിന്നിലേക്ക് ഓടിയൊളിക്കുന്നു. നഗര മധ്യത്തിലൂടെ ഓടിയ ബസിനുള്ളില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതു മുതല്‍ വീടിനുവെളിയില്‍ ഓടിക്കളിച്ചു കൊണ്ടു നിന്നിരുന്ന അഞ്ചു വയസുകാരി ബാലികയെ പിച്ചിക്കീറിയതു വരെയുള്ള സംഭവങ്ങള്‍ ഈ ചെന്നായ്ക്കളുടെ തേര്‍വാഴ്ചയും സംരക്ഷിക്കേണ്ടവര്‍ ഓടിയൊളിക്കുന്നതുമായ രംഗങ്ങളാണ് തുറന്നുകാട്ടിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും മാനത്തിനും വില കല്പിക്കുന്നവര്‍ റോഡിലും അധികാരത്തിന്റെ മുന്നിലും നിരന്നെങ്കിലും ദിനംപ്രതി ഈ വേട്ടയാടലുകള്‍ സങ്കല്‍പത്തിന്റെ പോലും അതിര്‍വരമ്പുകള്‍ അതിലംഘിച്ച് അരങ്ങുതകര്‍ക്കുന്നത് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
മനുഷ്യത്വത്തിന്റെ ചോരയുറയുന്ന കിരാതത്വം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളും വേട്ടയാടലുകളും പുതിയ സംഭവങ്ങളല്ലെന്നും ഡല്‍ഹിയില്‍ മാത്രമല്ല രാജ്യവ്യാപകമായി നടക്കുന്നവയാണെന്നും ന്യായീകരിച്ച് ഇന്നു നേരിടുന്ന ഈ ഗുരുതരമായ പ്രശ്‌നത്തെ വഴിതിരിക്കുന്നില്ല. അത്തരത്തില്‍ പറഞ്ഞ് വിഷയത്തെ വഴിതിരിക്കുന്നത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ നിന്നു ഓടിയൊളിക്കുന്നതിനു തുല്യമാണ്. (ഇത്തരത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത് ആരൊക്കെയാണെന്നു തിരിച്ചറിയേണ്ടതും ഇവിടെ അത്യാവശ്യമാണ്). രാജ്യതലസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതമില്ലെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാന സംഭവമായ ബസിലെ കൂട്ടബലാത്സംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലേക്കും മടങ്ങിവരാം.
രാജ്യം അക്ഷരാര്‍ഥത്തില്‍ നടുങ്ങിയ സംഭവം തന്നെയായിരുന്നു 2012 ഡിസംബര്‍ 16 നു ദക്ഷിണ ഡല്‍ഹിയില്‍ ജനത്തിരക്കേറിയ റോഡിലൂടെ ഓടിയ ബസില്‍ വിദ്യാര്‍ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും. കൂട്ടത്തിലുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ മര്‍ദ്ദിച്ച് ബോധം കെടുത്തിയതിനു ശേഷമായിരുന്നു ആ ചെന്നായ്ക്കള്‍ പെണ്‍കുട്ടിയെ വലിച്ചുകീറിയത്. പല്ലും നഖവും ഉപയോഗിച്ചാണ് ചെന്നായ്ക്കള്‍ ഇരയെ ആക്രമിക്കുന്നതെങ്കില്‍ കമ്പിയും കല്ലും ഗുഹ്യഭാഗങ്ങളില്‍ പ്രയോഗിച്ച് ഭീകരമായാണ് ഈ അബലയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദികള്‍ പോലും ചെയ്യാനറയ്ക്കുന്ന അക്രമ രീതികളാണ് അവിടെയുണ്ടായത്.
കൂട്ടമാനഭംഗത്തിനു ശേഷം റോഡിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടിയെയും സുഹൃത്തിനെയും വഴിയിലൂടെ പോയവര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നതും മനുഷ്യത്വം വറ്റിവരളുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വെളിവാക്കിയത്. റോഡരികില്‍ നഗ്നയായി കിടന്ന പെണ്‍കുട്ടിക്ക് ഒരു തുണി കൊടുക്കാന്‍ ആരും തയാറായില്ലെന്നും പുരുഷ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച വിവരത്തെ തുടര്‍ന്ന് ചുവന്ന ലൈറ്റും സൈറണുമായി പ്രധാന നിരത്തുകളിലൂടെ പാഞ്ഞു നടക്കുന്ന നിയമപാലകര്‍ എത്തിയതും മണിക്കൂറിനു ശേഷം.
ചോരയുറഞ്ഞു പോകുന്ന ഈ സംഭവത്തിനു പിന്നാലെ പെണ്‍കുട്ടികളുള്ള വീട്ടുകാര്‍ മാത്രമല്ല, ലോകം മുഴുവനും മാനത്തിനും ജീവനും സുരക്ഷിതത്വം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് മനുഷ്യത്വത്തെ കശാപ്പു ചെയ്യുന്നതിനെതിരേയായിരുന്നു. അണപൊട്ടിയ പ്രതിഷേധം രാജ്യത്തിന്റെ അധികാര കേന്ദ്രം നിറഞ്ഞു നില്‍ക്കുന്ന റെയ്‌സിനാ കുന്നിനെ പിടിച്ചു കുലുക്കിയിട്ടും, നടപടികള്‍ എടുക്കുകയാണെന്നു മൈക്കുകളിലൂടെ വിളമ്പുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലങ്ങള്‍ ചെന്നായ്ക്കള്‍ ചോരയൊലിക്കുന്ന പല്ലും നഖവുമായി അലയുന്ന കാഴ്ചയാണ് ഓരോ സംഭവങ്ങളിലൂടെ വെളിവാക്കി തരുന്നത്.
'നിര്‍ഭയ' എന്നു പേരിട്ട ബസിനുള്ളിലെ കൂട്ടബലാത്സംഗത്തിനു ശേഷവും സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കണക്കുകളാണ് ഔദ്യോഗികമായി തന്നെ പുറത്തുവരുന്നതും. 2013 ജനുവരിക്കു ശേഷം രാജ്യത്ത് നടന്ന പീഡന കേസുകള്‍ മാത്രം 436 എണ്ണമാണ്. ഇതില്‍ 238 എണ്ണം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയാണെന്നതും ഈ കിരാതത്വത്തിന്റെ ഭയാനകത്വം വ്യക്തമാക്കുന്നു. ഒടുവിലത്തേത് ഡല്‍ഹിയുടെ സഹനശക്തി നഷ്ടപ്പെടുത്തിയ അഞ്ചു വയസുകാരി ബാലികയ്ക്കു നേരെയുണ്ടായ അരുംക്രൂരതയും. ആളുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ പതിയിരുന്ന ചെന്നായ്ക്കളാണ് അവിടെയും ചോരക്കൊതി തീര്‍ത്തത്.
വെറും ചോരക്കൊതി എന്നു പറഞ്ഞ് ബാലികയ്ക്കു നേരെയുണ്ടായ പൈശാചികത്വത്തെ തള്ളിക്കളയാനാവില്ല. ചോരക്കണ്ണുകളെ പോലും തിരിച്ചറിയാനാകാത്ത പിഞ്ചു കുഞ്ഞിനെ പിച്ചിക്കീറിയതിലൂടെ ചെകുത്താന്മാര്‍ക്ക് എന്ത് സംതൃപ്തിയാണ് ലഭിച്ചതെന്ന ചോദ്യത്തിനു ഉത്തരവുമില്ല. വഴിയിലാകട്ടെ, ജോലി സ്ഥലങ്ങളിലാകട്ടെ, വിദ്യാലയങ്ങളിലാകട്ടെ സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ലെന്ന സാധാരണ വസ്തുത, ചെന്നായ്ക്കള്‍ വെറിപിടിച്ചിറങ്ങി തുടങ്ങിയതോടെ പൊതു ജനങ്ങളുടെ ഇടയില്‍ മാത്രമല്ല സ്വന്തം വസതികളില്‍ പോലും സുരക്ഷിതരല്ലെന്ന സ്ഥിതിയിലേക്ക് മാറി കഴിഞ്ഞു. സ്വന്തം പിതാവിനെയോ സഹോദരനെയോ ബന്ധുജനങ്ങളെയോ പോലും വിശ്വസിക്കാനാകാത്ത അവസ്ഥ. ചോരക്കണ്ണുമായി കാത്തിരിക്കുന്നവര്‍ ഏത് സമയത്തും സാഹചര്യത്തിലും ആക്രമിക്കാന്‍ സാധ്യതയില്‍ ജീവിതം മുന്നോട്ടു നീക്കേണ്ട അവസ്ഥയിലാണ് ഡല്‍ഹിയും പരിസര പ്രദേശങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നത്.
ഇത് തങ്ങളുടെ കാരണങ്ങളാലുണ്ടായതാണോയെന്നാണ് ഭയാനകമായ ഈ സ്ഥിതിയിലും ഭരിക്കുന്നവരും ഉദ്യോഗസ്ഥരും നിയമപാലകരുമെല്ലാം അടങ്ങുന്ന സര്‍ക്കാര്‍ മെഷിനറി ചോദിക്കുന്നത്. ഉണ്ടാക്കുന്നത് സര്‍ക്കാരല്ലെങ്കിലും ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയില്ലേ? മാനത്തിനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാവില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാരും സംവിധാനങ്ങളും? അതുകൊണ്ടു തന്നെ ചെന്നായ്ക്കളെ കൂട്ടിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായെങ്കിലേ മതിയാകൂ. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നതെന്നു കണ്ടുപിടിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍, ഇപ്പോഴും ഫ്രീസറിലിരിക്കുന്ന സര്‍ക്കാര്‍ ഇതിന് എന്തു മറുപടിയാണ് കൊടുക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണാം.
സര്‍ക്കാര്‍ മെഷിനറികള്‍ ഫ്രീസറിലോ..?
'നിര്‍ഭയ' സംഭവത്ത തുടര്‍ന്ന് സര്‍ക്കാര്‍ വളരെ പെട്ടെന്നാണ് ഒരു കമ്മിറ്റിയെ നിയോഗിച്ച് ചില നിയമങ്ങള്‍ പരിഷ്‌കരിച്ചത്. റെയ്‌സിനാ കുന്നുവരെ ഇളക്കിമറിച്ച് പ്രതിഷേധത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഇതു മതിയാക്കി. ബാക്കിയുള്ള പ്രതിഷേധങ്ങളും പരിഹാര ക്രിയകളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ജനങ്ങളുടെ പ്രതിഷേധം പടിക്കു വെളിയിലുമായി. അതുകൊണ്ടു തത്കാലം കണ്ണില്‍ പൊടിയിടാനായി നടപടിയെടുത്തു എന്നു പറയുന്ന സര്‍ക്കാരിന് അതിലൂടെ എന്ത് ഫലം ജനങ്ങള്‍ക്കു ലഭിച്ചു എന്നു പറയാനാവുമോ?
ബസും ഓട്ടോറിക്ഷയും ലഭിക്കാതെ മണിക്കൂറുകള്‍ റോഡില്‍ നിന്നതിനെ തുടര്‍ന്നാണ് 'നിര്‍ഭയ' കേസിലെ പെണ്‍കുട്ടി ആളൊഴിഞ്ഞ ബസ് കണ്ടപ്പോള്‍ കയറിയത്. ബസ് കാത്തു നിന്നപ്പോളാണ് നേപ്പാളി സ്വദേശിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഈ പശ്ചാത്തലത്തില്‍ പോലും ഡല്‍ഹിയിലെ പൊതുഗതാഗതം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചോ? മണിക്കൂറുകള്‍ കാത്തിരുന്നാല്‍ പോലും ചില റൂട്ടുകളില്‍ ബസ് ലഭിക്കില്ല എന്നത് കൂടുതല്‍ പരിതാപകരമായതല്ലാതെ ഈ സംവിധാനത്തിനു ഒരു കൃത്യതയും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ഭരിക്കുന്നവര്‍ക്കു കഴിഞ്ഞിട്ടില്ല.
നിയമ പാലനവും ക്രമസമാധാനവും ഉറപ്പ് വരുത്തേണ്ട പോലീസാകട്ടെ, ജനങ്ങളുടെ കാര്യത്തിനാണെങ്കില്‍ കീ കൊടുത്താല്‍ മാത്രം ചലിക്കുന്ന പാവകളാണ്. മറിച്ചാണെങ്കില്‍ ചെന്നായ്ക്കള്‍ക്ക് വക്കാലത്ത് എഴുതുന്ന കുറുക്കന്മാരും. ഡല്‍ഹിയിലെ അരക്ഷിതാവസ്ഥയിലുള്ള ചര്‍ച്ചയിലാണെങ്കില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പരസ്പരം പഴിചാരി കളിക്കുകയും. തങ്ങള്‍ക്ക് അധികാരമില്ലെന്നു ഡല്‍ഹി സര്‍ക്കാരും സംസ്ഥാനത്തെ വിഷയങ്ങളില്‍ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നു ഡല്‍ഹി പോലീസിനെ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും പതിവുരീതിയില്‍ കൈമലര്‍ത്തുന്നതും ഭീകരമായ ഈ അവസ്ഥയില്‍ പോലും അതിസാധാരണമായി തന്നെ. സുരക്ഷിതത്വ പ്രശ്‌നത്തില്‍ ഇതു രണ്ടാമത്തെ തവണയാണ് ജനകീയ പ്രക്ഷോഭങ്ങള്‍ അണപൊട്ടി പുറത്തുവന്നത്. എന്നിട്ടും ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നതില്‍ പോലീസിനുള്ളില്‍ പോലും ഒരു ചര്‍ച്ചകളും നടക്കുന്നില്ല.
ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട ജനപ്രതിനിധികളാകട്ടെ, പ്രതിഷേധങ്ങള്‍ അണപൊട്ടിയപ്പോള്‍ ഓടിയൊളിക്കുകയായിരുന്നു. ഭരണകര്‍ത്താക്കള്‍ പോലീസിനെ അണിനിരത്തി കോട്ടകുത്തളങ്ങള്‍ക്കുള്ളില്‍ പതിയിരിക്കുകയാണുണ്ടായത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഒരു വരേണ്യ നേതാവിനെയും ഈ സമയത്ത് കണ്ടില്ല. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നിയമ നിര്‍മ്മാണ സഭകളില്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് പേരിന് ഒരു ചര്‍ച്ച നടന്നെങ്കിലും അത് പൂര്‍ത്തിയാക്കുകയോ പരിപാര നിര്‍ദേശങ്ങള്‍ തീരുമാനിക്കുകയോ ഉണ്ടായില്ല. നടപടിയെടുക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡേയോട് മറുപടി പറയാനും ആരും ആവശ്യപ്പെട്ടില്ല. പ്രക്ഷോഭങ്ങളുമായി ഇറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ, അടുത്ത തെരഞ്ഞെടുപ്പുകളില്‍ ലഭിക്കേണ്ട വോട്ടുകളാണ് ലക്ഷ്യമാക്കിയത്. ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരമായി ഒരു നിര്‍ദേശവും ഇവര്‍ മുന്നോട്ടു വെച്ചുമില്ല.
ചങ്ങലയ്ക്കിടേണ്ടത് ആരെയൊക്കെ.. ?
പിഞ്ചുകുഞ്ഞിനെ പോലും പ്രകൃതി വിരുദ്ധമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന ഈ അവസ്ഥയില്‍ ഇതെങ്ങനെ നിയന്ത്രിക്കണമെന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രധാനമന്ത്രി സിവില്‍ സര്‍വീസുകാരോട് പറഞ്ഞതുപോലെ തന്നെ ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും വേണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ ഭരിക്കുന്നവരും ഉദ്യോഗസ്ഥരും നിയമ പാലകരുമെല്ലാമുള്ള സര്‍ക്കാര്‍ സംവിധാനം ആളുകളെ സഹകരിപ്പിച്ച് മുന്നോട്ടു പോകണം. ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു ഉദ്യോഗസ്ഥരെയും നിയമ പാലകരെയും ശരിയായ അര്‍ഥത്തില്‍ ബോധ്യപ്പെടുത്തുകയും അതിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയും വേണം.
സ്ത്രീകളെയും കുട്ടികളെയും പീഡീപ്പിക്കുകയും പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്നവര്‍ ഭീരുക്കളായ ചുരുക്കം ചിലര്‍ മാത്രമാണ്. ഇവരെ സമൂഹത്തില്‍ നിന്നും കുടംബങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇവരെ സംരക്ഷിക്കുന്നവരെയും. അത് പോലീസിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ഭരിക്കുന്നവരാണെങ്കിലും സമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം. ഏത് കുറ്റവാളിയാണെങ്കിലും അവന് സ്വാധീനത്തിന്റെയോ പണത്തിന്റെയോ പിന്‍ബലമുണ്ടെങ്കില്‍ നിയമം പോലും വഴിമാറി കൊടുക്കുന്ന അവസ്ഥയാണ് ഇന്നുള്ളതുകൊണ്ടാണ് ചെന്നായ്ക്കള്‍ മറയില്ലാതെ വെറിപൂണ്ട് നടക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ളവരെ ചങ്ങലയ്ക്കിടാന്‍ പ്രദേശത്തുള്ളവര്‍ ഒറ്റക്കെട്ടായി ശ്രമിച്ചെങ്കിലേ മതിയാകൂ.
കുറ്റവാളികളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ ചെറുക്കാനും ജനകീയ കൂട്ടായ്മകള്‍ക്കേ സാധിക്കൂ. അധികാരവും പണവും മാത്രമല്ല, ജനങ്ങളുടെ ശക്തിയെന്തെന്ന് അറിയാനും ഇതല്ലാതെ പരിഹാരമുണ്ടാകില്ല. ജനകീയ കൂട്ടായ്മയ്ക്കു ആദര്‍ശവും കൊടിയും ഒരു വേറുകൃത്യമുണ്ടാക്കാന്‍ അവസരം നല്‍കിയാല്‍ ആളുകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി ഈ ചെന്നായ്ക്കള്‍ മുതലെടുക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
ആളുകളുടെ മനോഭാവമാണ് പ്രശ്‌നമെങ്കില്‍ അതിനു അനുസൃതമായ ബോധവത്കരണം നടത്താനാണ് സര്‍ക്കാരും അധികൃതരും ശ്രമിക്കേണ്ടത്. ജനങ്ങളില്‍ നിന്നു ഒളിച്ചോടാനല്ല. അക്രമങ്ങള്‍ വര്‍ധിക്കുന്ന അവസ്ഥയെങ്കില്‍ അതിനു പ്രതിവിധിയുണ്ടാക്കാനും പോലീസിന് മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. ഹെല്‍മറ്റ് വെക്കുന്നതിലും ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും കാട്ടുന്ന കാര്യക്ഷമത ക്രമസമാധാനം പാലിക്കുന്ന കാര്യത്തിലും കൂടി നടപ്പിലാക്കിയാല്‍ ചെന്നായ്ക്കളെ നിയന്ത്രിക്കാനാകും.
വേലി തന്നെ വിളവു തിന്നുന്ന ഒരു കാര്യം കൂടി ഇതോടൊപ്പം പറയാതിരിക്കാനാവില്ല. വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി വിട്ടൂടേയെന്നു അടുത്തിടെ സുപ്രീംകോടതി സര്‍ക്കാരുകളോട് ചോദിച്ചിരുന്നു. ഡല്‍ഹിയിലുള്ള മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ജഡ്ജികള്‍ക്കുമായി ആളൊന്നിനു 15 ഓളം പോലീസുകാരാണ് വീടുപണി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സംരക്ഷണം നടത്തുന്നതത്രേ. ഗ്രേഡനുസരിച്ച് ഇതിന്റെ എണ്ണം കൂടും. ഇത്രയും പേരെന്തിനെന്നു ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇവരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരും കോടതിയും തീരുമാനിക്കുന്നോയെന്നാണ് അധികാരികളും കുറേക്കാലമായി ഉറ്റുനോക്കുന്നത്. എന്നിരുന്നാലും എല്‍സിഡി ടിവി കൊടുത്ത് ചിലര്‍ മാന്യന്മാരായതു (കേരളത്തിലെ എല്‍സിഡി വിവാദം) വച്ചിട്ടെങ്കിലും ചോദ്യം ചോദിച്ച സുപ്രീംകോടതി ജഡ്ജിമാരെങ്കിലും ഇക്കാര്യത്തില്‍ പോലീസിന്റെ എണ്ണം കുറച്ച് മാന്യത കാട്ടാമായിരുന്നു.
'എന്നാലും എന്റെ പൊന്നേ...'
* പൊന്ന് കൂട്ടുന്ന കുരുക്കുകള്‍
ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായിരുന്ന വല്‍സമ്മ തോമസിനെ 2012 ഓഗസ്റ്റ് 15 ന് പെട്ടെന്നു കാണാതായി. മകളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങിയെത്തിയതിനു ശേഷമാണ് അടൂര്‍ സ്വദേശിനി വല്‍സമ്മയെ കാണാതായത്. പോലീസും മലയാളികള്‍ അടക്കമുള്ള നാട്ടുകാരും രണ്ടു ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ച് കൊലചെയ്യപ്പെട്ട നിലയില്‍ വല്‍സമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടയില്‍ കൊലപാതകികളായവരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്ഥലത്തെ പോലീസ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
അന്വേഷണം വഴി തെറ്റിക്കുകയാണെന്നു മനസിലാക്കിയ ബന്ധുക്കളും നാട്ടുകാരും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും എംപിമാരെയും ഇക്കാര്യം അറിയിക്കുകയും അവര്‍ ശക്തമായി ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ കഥ ചുരുള്‍ നിവരുന്നതും. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ വല്‍സമ്മയെ അയല്‍വാസി ബീനയ്ക്ക് കുത്തിവയ്‌പ്പെടുക്കുന്നതിനായി മകന്‍ വിളിച്ചു കൊണ്ടു പോകുകയും അവിടെവച്ചു അമ്മയും മകനും ചേര്‍ന്നു ഇവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഏഴര പവനോളം വരുന്ന സ്വര്‍ണാഭരണം കൈക്കലാക്കാനായിരുന്നത്രേ ഈ അരുംകൊല ഇവര്‍ ചെയ്തതും.
തുടര്‍ന്നു പോലീസ് നടത്തിയ നാടകീയ രംഗങ്ങളാണ് ഈ സംഭവം വലിയ വിവാദത്തിലെത്തിച്ചത്. നഴ്‌സിനെ കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഭവം നടന്ന ഈ വീട്ടില്‍ (അറിയപ്പെടുന്ന ക്രിമിനലുകളെന്നു നേരത്തെ തന്നെ അറിയപ്പെട്ടിരുന്നവരാണ് അമ്മയും മകനും) മാത്രം അന്വേഷണം നടത്താന്‍ തയാറാകാത്തതും നാട്ടുകാരില്‍ സംശയമുയര്‍ത്തി. സംഭവം കടുത്ത പ്രതിഷേധത്തിലേക്ക് കടന്നതോടെ മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് അരുംകൊലയെ കുറിച്ചുള്ള വിവരം പുറത്തായത്. ലക്‌നോയില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന്.
ഇതിനിടെ, നാട്ടിലെ ഗുണ്ടാസംഘത്തിന്റെ കേന്ദ്രമായിരുന്ന ഈ വീട്ടുകാരുമായും പോലീസുമായുമുള്ള ബന്ധം ചര്‍ച്ചയായതോടെ സംഭവത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രിയുടെയും സ്ഥലം സന്ദര്‍ശിച്ച എംപിമാരായ ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നു അന്വേഷണം മലയാളിയായ എസ്പി ഹാപ്പി ഏറ്റെടുത്തു. ഇതേ തുടര്‍ന്നാണ് കൊലയാളി മാതാവ് പിടിയിലായതും. സ്വര്‍ണാഭരണങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാവുന്നതു പോലെ അണിഞ്ഞ് നടന്നിരുന്ന വത്സമ്മയെ അമ്മയും മകനും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ചികിത്സയ്ക്കായി വിളിച്ചുവരുത്തിയതും കൃത്യത്തിനിടെ കൊലപ്പെടുത്തിയതും.
ഹാത്രസില്‍ നടന്നത് പദ്ധതി തയാറാക്കിയുള്ള കൊലപാതകമായിരുന്നെങ്കില്‍ റായ്ബറേലിയില്‍ മലയാളിയായ വിജയമ്മയുടെ കൊലപാതകത്തില്‍ കലാശിച്ചത് സ്വര്‍ണം കവരാനുള്ള പെട്ടെന്നുള്ള തന്ത്രത്തിലായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിനി വിജയമ്മയെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനു ശേഷം 20 കിലോമീറ്റര്‍ അകലെ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഏഴര പവനോളം തൂക്കമുള്ള സ്വര്‍ണമാണ് ഇവിടെയും വില്ലനായത്.
'എന്റെ പൊന്നേ...'
സ്‌നേഹവും വാത്സല്യവുമൊക്കെ തികട്ടി വരുമ്പോള്‍ ഒരു തവണയെങ്കിലും തന്റെ പ്രിയപ്പെട്ടവരെ മലയാളി ഇങ്ങനെയൊന്നു വിളിക്കാതിരിക്കില്ല. അത്രമാത്രം വിധേയത്വമാണ് മലയാളിക്ക് പൊന്നിനോടുള്ളത്. ഒരു കരുതല്‍ ധനം എന്നതു മാത്രമല്ല സ്വര്‍ണവുമായുള്ള മലയാളിയുടെ ബന്ധം. അവരുടെ ജീവിത രീതിയിലും ആചാരങ്ങളിലും വസ്ത്രധാരണത്തിലും സൗന്ദര്യ സങ്കല്‍പങ്ങളിലും ഫാഷന്‍ ഭ്രമങ്ങളിലും വരെ ഈ മഞ്ഞ ലോഹത്തിന്റ സ്വാധീനം ചെറുതല്ല. അതുകൊണ്ടു തന്നെ മലയാളി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സ്വര്‍ണാഭരണം വാങ്ങാനാണ് ചെലവഴിക്കുന്നത്.
സ്വര്‍ണാഭരണം വാങ്ങുകയും മാറി മാറി അണിയുകയും ഫാഷന്‍ മാറുന്നതിനനുസരിച്ച് പുതിയത് വാങ്ങുകയും അത് മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ 'വീക്ക്‌നസ്' പെരുമ കേട്ടതാണ്. മലയാളിയുടെ ബലഹീനത ഒരു പക്ഷേ ഇവരേക്കാള്‍ അറിയാവുന്നത് കള്ളന്മാര്‍ക്കാണെന്നതും എല്ലാവര്‍ക്കും അറിയാവുന്ന സത്യം. ഇതുമൂലം പല മലയാളികളുടെയും സ്വത്തും ജീവനും നഷ്ടമാക്കിയിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നതുമാണ് യാഥാര്‍ഥ്യം. എന്നിരുന്നാലും സ്വര്‍ണാഭരണം അണിഞ്ഞുള്ള ഫാഷന്‍ പരേഡ് കുറയ്ക്കാന്‍ മലയാളി മങ്കകള്‍ തയാറാകുകയുമില്ല. യാത്രയിലാണെങ്കിലും ഉത്സവ സ്ഥലങ്ങളിലാണെങ്കിലും പൊതുപരിപാടികള്‍ക്കാണെങ്കിലും പത്ത് പേര്‍ കാണാനുണ്ടെങ്കില്‍ വീട്ടിലുള്ളതും അതുമല്ലെങ്കില്‍ കടം വാങ്ങിയിട്ടാണെങ്കിലും അണിഞ്ഞ് പ്രദര്‍ശിപ്പിക്കണമെന്നു മലയാളി വനിതകള്‍ക്ക് നിര്‍ബന്ധമാണ്.
സമൂഹം ആഢ്യത്വം കല്‍പ്പിക്കുന്നത് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തൂക്കവും കനവും എണ്ണവും നോക്കിയാണെന്നുള്ള തോന്നലുകളില്‍ ജീവന്‍ പോയാലും കനത്ത സ്വര്‍ണമണിയാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നു. ഇതറിയാവുന്ന കള്ളന്മാരും കവര്‍ച്ചക്കാരും തിരക്കേറിയ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മലയാളി വനിതകളെയാണ് കൂടുതല്‍ ഉന്നം വയ്ക്കുന്നതെന്നു അടുത്തിടെയായി പുറത്തുവരുന്ന കവര്‍ച്ചാ വാര്‍ത്തകള്‍ തെളിയിക്കുന്നു. തിരക്കിനിടയില്‍ തങ്ങള്‍ക്കു അവസരം ലഭിച്ചില്ലെങ്കിലും ശ്രദ്ധേയമായി ആഭരണങ്ങള്‍ ധരിക്കുന്നവരുടെ വസതി നോക്കിവച്ചു മോഷണം നടത്തുന്ന സംഭവങ്ങളും അടുത്തിടെ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ഇതിനെല്ലാമുള്ള പ്രേരിത ഘടകം മലയാളികളുടെ സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം തന്നെ.
ആചാരമൊഴിവാക്കാനാകുമോ..? നാണക്കേടല്ലേ...
വിവാഹ ആഘോഷങ്ങള്‍ക്കായാണ് മലയാളികള്‍ സ്വര്‍ണം വാരിക്കൂട്ടുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന ഈ സമയത്താണെങ്കിലും മലയാളിയുടെ കുടുംബത്ത് നടക്കുന്ന സാധാരണ വിവാഹത്തിനു പതിനഞ്ച് പവനെങ്കിലും കുറയാതെ ആഭരണം വാങ്ങണമെന്നതു കേരളത്തില്‍ ഒരു ആചാരമായി മാറിക്കഴിഞ്ഞു. പെരുമയും ആഢ്യത്വവും കൂട്ടാനുള്ള മത്സരം കൂടിയാണെങ്കില്‍ പവന്‍ പിന്നെയും കൂടും. വധുവിന്റെ കൈയിലും കഴുത്തിലുമായി വാരിവിതറുന്ന സ്വര്‍ണച്ചമയം അതിനുശേഷം നടക്കുന്ന എല്ലാ ആഘോഷങ്ങളിലും പ്രദര്‍ശിപ്പിക്കാനുള്ള വസ്തുക്കളായി മാറുന്നു. ഒരു മലയാളി വനിതയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, 'മരണവീട്ടിലാണെങ്കിലും നാലഞ്ച് മാലയും കൈകള്‍ നിറയെ വളകളുമില്ലാതെ എങ്ങനെ പോകും?'
പ്രവാസി മലയാളികളും ഡല്‍ഹിയിലാണെങ്കിലും നാട്ടിലാണെങ്കിലും ഈ ആചാരം തെറ്റിക്കാറില്ല. വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നു ഡല്‍ഹിയിലെത്തുന്ന വധുവിന്റെ ശരീരത്ത് ഇതേ ആഭരണ ചമയം കാണുകയും ചെയ്യും. ഈ ആഭരണ ഭൂഷിതരെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോളോ ഡല്‍ഹിയിലെ ഫഌറ്റിലോ വാടക മുറികളിലോ എത്തുന്നതിനോടകമോ 'സ്‌കെച്ച്' ചെയ്യാന്‍ തുടങ്ങും. ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ അണിയുന്ന മലയാളിയുടെ ഈ ബലഹീനത മലയാളമറിയാത്തവര്‍ക്കു പോലും മനഃപാഠമാണ്. ഇത്തരത്തില്‍ സ്‌കെച്ച് ചെയ്യപ്പെടുന്നയാളിന്റെ സഞ്ചാരപഥം, യാത്രാ സമയം, വസ്ത്രരീതി എല്ലാം നിരീക്ഷിച്ച് മോഷണത്തിനായി ഒരു ദിവസം കുറിക്കും. വഴി അന്വേഷിക്കുന്ന ബൈക്ക് യാത്രികനായോ, ബസിലെ സഹയാത്രികനായോ, തിരക്കിലെ സഹായിയായോ നമ്മുടെ അരികിലെത്തിയാണു മോഷണം നടപ്പാക്കുന്നത്.
വിജനമായ സ്ഥലത്തു മാത്രമല്ല, തിരക്കിനിടയിലും അപഹരണം ഇവര്‍ക്ക് ഈസിയാണ്. പദ്ധതി പാളുമെന്ന ഘട്ടമെത്തിയാല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചാവും കഴുത്തിലെ മാലപൊട്ടിച്ചെടുക്കുക. ബൈക്കില്‍ പിന്നില്‍ നിന്നെത്തി അടിച്ചു താഴെയിടുക, കുത്തി മുറിവേല്‍പ്പിക്കുക, ദേഹത്തു ചെളിതെറിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങളിലൂടെയും മോഷണം നടത്തും. നമ്മെ ഉപദ്രവിക്കണമെന്ന ആഗ്രഹമുണ്ടായിട്ടല്ല, ശ്രദ്ധയകറ്റി മോഷണം
ഫലപ്രദമായി നടപ്പാക്കുകയെന്ന ഒറ്റ ദൗത്യമേ അവര്‍ക്കു മുന്‍പിലുള്ളൂ.
മഞ്ഞ നിറമുള്ള എല്ലാ ആഭരണങ്ങളും മോഷ്ടാക്കള്‍ക്കു സ്വര്‍ണമാണ്. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ ധരിച്ചാലും മോഷണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. നഷ്ടം തുച്ഛമായ തുകയാകാം, എന്നാല്‍ സ്വര്‍ണമാണെന്നു ധരിച്ചുള്ള അപഹരണത്തിനിടെ ജീവന്‍പോലും നഷ്ടപ്പെടാം. ഇതൊന്നുമല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുകയോ പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയോ വരെയുള്ള അതിക്രൂരകൃത്യത്തിനു വരെ ഇരയാക്കുന്നു. എന്നിരുന്നാലും 'നാലഞ്ചു മാലകളെങ്കിലുമില്ലെങ്കില്‍ എങ്ങനാ' എന്നതു തന്നെ മലയാളിയുടെ പല്ലവി.
പോലീസിന്റെ 'ടോം ആന്‍ഡ് ജെറി' കളി
സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അക്രമണങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതലുള്ള സ്ഥലമെന്ന പേരിലാണ് അടുത്തിടെ ഡല്‍ഹിയെ കുറിച്ചു പറയുന്നത്. ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് ഈ ഔദ്യോഗിക പട്ടം ലഭിച്ചത്. എന്നാല്‍, സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനായി സ്ത്രീകളെ അക്രമിക്കുന്ന സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശത്തും ലൈംഗീക അക്രമങ്ങളേക്കാളും മറ്റ് കുറ്റങ്ങളേക്കാളും കൂടുതലായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. അതിനിരകളാകുന്നതു കൂടുതലും മലയാളികള്‍ തന്നെ.
എന്നാല്‍, ഡല്‍ഹി പോലീസിന്റെ കണക്കുകള്‍ നോക്കിയാല്‍ ഈ കുറ്റങ്ങള്‍ കുറവാണ് താനും. കാരണമെന്തെന്നു മാല മോഷ്ടിച്ചു, പിടിച്ചു പറിച്ചു എന്നു പരാതിയുമായെത്തുന്ന മലയാളികള്‍ പറയും. ഇത്തരത്തില്‍ പരാതിയുമായി എത്തുന്നവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ പറഞ്ഞു വിടുകയാണ് പോലീസിന്റെ പ്രഥമിക നടപടി. പരാതികള്‍ സ്വീകരിക്കാതിരുന്നാല്‍ കേസില്ലാ രാജ്യമെന്ന ബഹുമതി ലഭിക്കുമെന്നാണ് ഈ സാറന്മാര്‍ക്ക് കിട്ടിയിരിക്കുന്ന ഉപദേശം പോലും. ആവശ്യക്കാര്‍ക്ക് സ്വാധീനമോ പിടിപാടോ ഉണ്ടെങ്കില്‍ മാത്രമേ ഈ പരാതികള്‍ കേസാവുകയുള്ളു. എഫ്‌ഐആര്‍ രജിസ്റ്ററായാല്‍ തന്നെ അന്വേഷണം നടക്കണമെങ്കിലും യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കിലും ഈ സ്വാധീനം മുകള്‍ തട്ടില്‍ നിന്നു മുതല്‍ പ്രയോഗിക്കേണ്ടി വരും. പരാതിക്കാര്‍ മലയാളികളാണെങ്കില്‍ പോലീസിന്റെ പണി കാര്‍ട്ടൂണ്‍ സിനിമകളിലെ ടോം എന്ന എലിയുടെ പിറകേ ഓടുന്ന ജെറിയുടെ പണി തന്നെ. കുറ്റവാളി എപ്പോഴും സുരക്ഷിതരായി അടുത്ത ഇരയ്ക്കു വേണ്ടി വലവിരിച്ചു കൊണ്ടേ ഇരിക്കും.
പോലീസില്‍ മലയാളികളുണ്ടെങ്കിലും ഫലം തഥൈവ. പോലീസ് കോളനിയില്‍ താമസിക്കുന്ന രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പത്‌നിമാര്‍ക്കുണ്ടായ അനുഭവമാണ് ഇതിനു തെളിവ്. സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ചെന്ന കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മലയാളികളെ ചുറ്റിക്കറങ്ങുന്ന മോഷ്ടാക്കളുടെ സംഘത്തിന്റെ പിടിപാട് വേണ്ടവിധത്തിലുണ്ടായിരുന്നതായിരുന്നു ഈ അന്വേഷണങ്ങളെ ബാധിച്ചത്. പോലീസിനിങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ...!
മാറില്ലെന്ന വാശിയില്‍ റെയില്‍വേ; ദുരിതമൊഴിയാതെ പ്രവാസികള്‍
'എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല.' ഇതാണ് ഇന്ത്യന്‍ റെയില്‍വേയുടെ രീതി. വണ്ടി വേണം, നല്ല കോച്ച് വേണം, യാത്രക്കാര്‍ക്കു സുരക്ഷ വേണം എന്നിങ്ങനെ ഒന്നൊഴിയാതെ ആവശ്യങ്ങളുടെ ഭാണ്ഡങ്ങള്‍ കാലങ്ങളായി നിരത്തുന്ന കേരളീയരോട് ഇന്ത്യന്‍ റെയില്‍വേ കാട്ടുന്നത് ചിറ്റമ്മ നയമാണെന്നാണ് ആക്ഷേപമെങ്കില്‍ ഡല്‍ഹിയിലെ പ്രവാസി മലയാളികളോട് റെയില്‍വേ ചെയ്യുന്നത് കെട്ടിലമ്മ നയമാണെന്നു പറയാതിരിക്കാനാവില്ല. 'ഞങ്ങളിങ്ങനെയൊക്കെയാണ്, വേണമെങ്കില്‍ സഹിച്ചോണ'മെന്ന ധാര്‍ഷ്ട്യം.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിലും ജീവിക്കാനുള്ള വഴിയും തേടി ഡല്‍ഹിയിലും പരിസര നഗരങ്ങളിലുമായി കുടിയേറിയ മലയാളികള്‍ നാലു മുതല്‍ അഞ്ചു ലക്ഷം വരെ ആളുകളുണ്ടെന്നാണ് ഔദ്യോഗികവും അല്ലാതെയുമായുള്ള കണക്കുകള്‍. ഇവരില്‍ വിമാന മാര്‍ഗ്ഗം ഉപയോഗിക്കുന്നവരുണ്ടെങ്കിലും 90 ശതമാനം പേരും ആശ്രയിക്കുന്നതു ട്രെയിന്‍ മാര്‍ഗ്ഗം തന്നെ. മൂന്നു ദിവസം നീളുന്ന ഈ കനാന്‍ യാത്രയ്ക്കു ഒരു പ്രാവശ്യമെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറുന്നവന്‍ 'ഈ നരകത്തീന്നെന്നെ കരകേറ്റീടണേ...' എന്നല്ലാതെ മറ്റൊന്നും പ്രാര്‍ഥിക്കുകയുമില്ല. എന്നിരുന്നാലും ഈ നരകയാത്ര അല്ലാതെ മറ്റൊരു വഴിയുമില്ല താനും.
ആഡംബരം വേണ്ട സര്‍ക്കാരേ... ജീവനെങ്കിലും തിരികെ കിട്ടിയാല്‍ മതി
മൂന്നു ദിവസം നീണ്ട യാത്ര ചെയ്യുന്ന മലയാളി റിസര്‍വേഷനോടെയുള്ള ടിക്കറ്റ്, മൂന്നു നേരവും രുചികരമായ ഭക്ഷണം, വൃത്തിയോടെ കഴിയാനുള്ള സൗകര്യം, സുരക്ഷിതമായി ചെന്നെത്താനുള്ള സാഹചര്യം എന്നിവയല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ട്രെയില്‍ കയറുന്ന മലയാളി ചെന്നിറങ്ങുമ്പോള്‍ ജീവനെങ്കിലും ഉണ്ടാകണേയെന്നാണ് പ്രാര്‍ഥിക്കുന്നത്. നാട്ടിലേക്ക് പോകാനായി ഒരുങ്ങുന്ന ഒരു മലയാളി കുടുംബത്തിനു റിസര്‍വേഷനോടെ ടിക്കറ്റ് കിട്ടുന്നത്, മൂന്നു ദിവസത്തെ യാത്രയ്ക്കിടയില്‍ ആവശ്യത്തിനു ഭക്ഷണം കിട്ടുന്നത്, പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെടാതെ സുരക്ഷിതത്വം ലഭിക്കുന്നതിന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിനു, വൃത്തിയുള്ള സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു... ഇങ്ങനെ ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടുന്ന കടമ്പകള്‍ ഒത്തിരി. എന്നാല്‍, വാങ്ങുന്ന പണത്തിനു ഇക്കാര്യങ്ങളില്‍ ഒന്നിനു പോലും ഉറപ്പു നല്‍കാന്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു എന്ന അവകാശവാദം ഉന്നയിക്കുന്ന റെയില്‍വേയ്‌ക്കോ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കോ കഴിയുന്നുമില്ല.
കേരളത്തിലേക്കോ തിരിച്ചോ ഒരു സൈഡിലേക്ക് ഒരു ദിവസം പതിനായിരത്തോളം മലയാളികള്‍ ദിനംപ്രതി യാത്ര ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇതിനായി ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ഒരു ദിവസം പുറപ്പെടുന്നതോ രണ്ടോ മൂന്നോ ട്രെയിനുകള്‍ മാത്രം. പ്രതിദിന സര്‍വീസുള്ളതോ തിരുവനന്തപുരം വരെ കാലങ്ങളായുള്ള കേരളാ എക്‌സ്പ്രസും എറണാകുളം വരെ മാത്രമുള്ള മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസും. ഇതിനിടെ, ആഴ്ചയില്‍ നാലു തവണയുള്ള രാജധാനി എക്‌സ്പ്രസും ആഴ്ചയില്‍ ഓരോ തവണ മാത്രമുള്ള ചില എക്‌സ്പ്രസ് ട്രെയിനുകളുമുണ്ടെങ്കിലും ഡല്‍ഹിയിലെ മലയാളി പ്രവാസിക്കു അനുയോജ്യമായതു ഏതെന്നു കണ്ടുപിടിക്കാന്‍ പ്രയാസമേറെ. ഡല്‍ഹിയില്‍ നിന്നു സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് തുടങ്ങണമെന്നും രാജധാനി എക്‌സ്പ്രസ് പ്രതിദിനമാക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനങ്ങള്‍ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി സര്‍ക്കാരും എംപിമാരും നല്‍കുന്നതും സംഘടനകള്‍ വഴിയായും വ്യക്തിപരമായും ലഭിക്കുന്നതുമായി അനേകം റെയില്‍വേക്കു കിട്ടുന്നുണ്ടെങ്കിലും പരിഹാരം മാത്രം 'കുച്ച് നഹി.'
റിസര്‍വേഷനോടു കൂടിയ ഒരു ടിക്കറ്റ് തരമാക്കാനാണ് മലയാളികള്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നത്. ബുക്കിംഗ് കാലാവധി 120 ദിവസം വരെ നീട്ടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സീറ്റ് ലഭ്യത 90 ദിവസം ശേഷിക്കുന്ന അവസരങ്ങളില്‍ പോലും വെയിറ്റിംഗ് ലിസ്റ്റിന്റെ പരിധിയിലാവും എത്തുക. അത്യാവശ്യത്തിനു തലേദിവസമേ ടിക്കറ്റ് കൊണ്ടറില്‍ കിടന്നു തത്കാലിനു കൈനീട്ടുന്നവരോട് കൗണ്ടറിലിറിക്കുന്നവന്‍ പറയുന്നതും 'കുച്ച് നഹി' എന്നുമാത്രം. എന്നാല്‍, മലയാളികളെ ലക്ഷ്യമാക്കി കളത്തിലിറങ്ങിയിരിക്കുന്ന കരിഞ്ചന്തക്കാരുടെ കൈയില്‍ റിസര്‍വേഷനോടു കൂടിയ ടിക്കറ്റ് സുലഭമാണ് താനും. ആവശ്യക്കാര് കൂടുന്നതിനനുസരിച്ചു ആറിരട്ടി തുകയ്ക്കു വരെ ഈടാക്കുമെന്നു മാത്രം. ടിക്കറ്റ് കൗണ്ടറുകളുടെ മുന്‍വശം മുതല്‍ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ വരെ നടക്കുന്ന ഈ കച്ചവടം മൂക്കിനു താഴേക്ക് നോക്കാന്‍ മടിയുള്ള അധികൃതര്‍ കാണത്തുമില്ല. ടിക്കറ്റ് കിട്ടി ട്രെയിനുകളില്‍ കയറിയാലോ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ഭൂരിഭാഗം സീറ്റുകളും ആന്ധ്രാക്കാരും തമിഴരും കൈയടക്കിയിരിക്കുന്നതും കാണാം.
വേനല്‍ അവധിക്കും ഓണത്തിനും ക്രിസ്മസിനുമാണ് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു പോകുക. ഈ സമയത്ത് ഒരു ടിക്കറ്റ് കിട്ടാന്‍ അലയുന്നവര്‍ ഡല്‍ഹിയില്‍ പതിനായിരക്കണക്കിനാണ്. നാലും അഞ്ചും ദിവസം ടിക്കറ്റ് കൗണ്ടറിനു പുറത്ത് തലേന്നു രാത്രിയില്‍ സ്ഥലം പിടിച്ചിട്ടും ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്നു യാത്ര റദ്ദാക്കുന്നവരും അനവധി. ഇതിനിടെ മൂവായിരം മുതല്‍ അയ്യായിരം രൂപയ്ക്കു വരെ കരിഞ്ചന്തയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് സുലഭമാണ് താനും. ഡല്‍ഹി മലയാളികളുടെ അവസ്ഥ പല നിവേദക സംഘത്തിലൂടെ അറിഞ്ഞിട്ടുള്ള റെയില്‍വേയും സര്‍ക്കാരും അവധിക്കാലങ്ങളിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യം അടുത്ത കുറച്ചു കാലമായി പരിഗണിക്കാറേയില്ല.
'ചോറില്ല. അപ്പം വേണമെങ്കില്‍ തിന്നാല്‍ മതി'
ജനങ്ങള്‍ക്കു സുഭിക്ഷത ഉറപ്പാക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ തനത് കലാപരികള്‍ നടക്കുന്നത് ട്രെയിനിനുള്ളിലാണ്. 'ഗ്രാഹക് ദേവോ ഭവ' എന്ന ആപ്തവാക്യം മനസിലും ബോര്‍ഡിലും ആവര്‍ത്തിച്ചു പ്രവര്‍ത്തിക്കുന്ന റെയില്‍വേയും ജീവനക്കാരും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മലയാളികളോട് ആപ്തവാക്യം ചെറിയ തോതില്‍ പരിഷ്‌കരിച്ചാണു പറയുക- 'അപ്‌നെ അപ്‌നെ സേവോ ഭവ'. യാത്രക്കാരന്റെ ഇഷ്ടം അനുസരിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും അത് സമയാ സമയത്തു കൊണ്ടുവന്നില്ലെങ്കില്‍ പരാതി അറിയിക്കാനും പെട്ടികളും പുസ്തകങ്ങളും ഇപ്പോള്‍ ഹെല്പ് ലൈനും ഉണ്ടെന്നാണ് റെയില്‍വേ വെപ്പ്. എന്നാല്‍, പരാതി പറഞ്ഞാലും എഴുതി നല്‍കിയാലും നോ ആക്ഷന്‍. യാത്രക്കാരന്റെ ഭക്ഷണ കാര്യങ്ങള്‍ വേണ്ടുന്ന പോലെ നോക്കുന്ന കാര്യത്തില്‍ കേരളാ എക്‌സ്പ്രസിലെ സര്‍വീസുകളാണ് മുന്‍പന്തിയില്‍. പാന്‍ട്രിക്കാര്‍ ഉണ്ടെങ്കിലും പാചകം ചെയ്യുന്നത് കാപ്പിയും ചായയും മാത്രം. ഐആര്‍സിടിസി എന്ന കേറ്ററിംഗ് ഭീമന്‍ ചോറും കറികളും ബിരിയാണിയുമൊക്കെ ഉണ്ടാക്കിക്കുന്നത് വഴിയില്‍ ആരുടെയുമെങ്കിലും അടുക്കളയില്‍. അതും ഓര്‍ഡര്‍ എടുക്കുന്നതിനനുസരിച്ചു മാത്രം.
ഓര്‍ഡറെടുക്കാന്‍ എത്തുന്ന പാന്‍ട്രി ജീവനക്കാരന്റെ ട്രിക്കുകളാണ് ഇക്കാര്യത്തില്‍ ഐആര്‍സിടിസിക്കു ലാഭമുണ്ടാക്കി കൊടുക്കുന്നത്. രാവിലെ ഉപ്പുമാവ്/ ഇഡ്ഡലി ഇവയിലേതെങ്കിലും അല്ലെങ്കില്‍ ബ്രഡ് വിത്ത് ഓംലെറ്റും മാത്രം. ഉച്ചയ്ക്കു ചോറ് അല്ലെങ്കില്‍ ബിരിയാണി (ചിലപ്പോള്‍ ബിരിയാണി മാത്രം), രാത്രിയിലും ഇതേ പടി. ഈ മെനുവില്‍ ചിലത് അപ്രത്യക്ഷമാകുന്നതു പാന്‍ട്രിക്കാരന്റെ മിടുക്കു പോലിരിക്കും. മുട്ടയ്ക്കു വില കൂടിയതിനാല്‍ രാവിലെ കോമണായി കിട്ടുന്ന ഓംലെറ്റിനു എക്‌സ്പ്രസ് ട്രെയിനുകളിലെ വില 40 രൂപ ആക്കിയത് അടുത്തിടയ്ക്കാണ്. ട്രെയിന്‍ എവിടെയെങ്കിലും പിടിച്ചിടുകയോ വഴിമാറ്റി വിടുകയോ സമയം തെറ്റി ഓടുകയോ ചെയ്താല്‍ യാത്രക്കാരുടെ മുന്നില്‍ ഓര്‍ഡറെടുത്തവന്‍ വന്ന് കൈമലര്‍ത്തി കാണിച്ച് വയറു നിറപ്പിക്കും. ഭക്ഷണ കാര്യങ്ങള്‍ ഐആര്‍സിടിസി ഏറ്റെടുത്തതോടെ മിക്ക ട്രെയിനുകളിലും ഇതു തന്നെ സ്ഥിതി. കാപ്പിയും ചായയുമാണെങ്കില്‍ ഏഴു രൂപയായി കൂട്ടിയപ്പോഴും അരക്കപ്പ് അളവില്‍ എപ്പോഴെങ്കിലും കിട്ടിയാല്‍ ഭാഗ്യം.
ജാമ്പവാന്റെ വണ്ടികള്‍; ചെന്നെത്തിയാല്‍ ഭാഗ്യം
ചക്രശ്വാസം വലിച്ചു സൂപ്പര്‍ ഫാസ്റ്റായി ഓടുന്ന ഒരു കേരളാ എക്‌സ്പ്രസുണ്ട്, ഡല്‍ഹി മലയാളികള്‍ക്കു അഭിമാനിക്കാന്‍. പഴകി ദ്രവിച്ച ബോഗികളുമായി കേരളത്തിലേക്കും തിരിച്ചും ഈ വണ്ടികള്‍ ഓടാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. തുരുമ്പെടുത്തടര്‍ന്ന ജനാലകള്‍, വാതിലുകള്‍, നിലംപതിക്കാനൊരുങ്ങി നില്‍ക്കുന്ന സീലിങ്ങുകള്‍, പൊട്ടിപ്പൊളിഞ്ഞ ബര്‍ത്തുകള്‍, അനങ്ങാത്ത ഫാനുകള്‍, കീറിപ്പൊളിഞ്ഞ സീറ്റുകള്‍, കത്താത്ത വിളക്കുകള്‍, പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റുകള്‍ ഇങ്ങനെ പരാതികള്‍ ഏറെയുണ്ടെങ്കിലും കേള്‍ക്കാറുമില്ല. കേട്ടാല്‍ തന്നെ പരിഗണിക്കാറുമില്ല. ഉത്തരേന്ത്യയില്‍ കറങ്ങി നടക്കുന്ന മിക്ക ട്രെയിനുകളിലും കമ്പാര്‍ട്ടുമെന്റിലെ എല്ലാ കൂപ്പേകളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പ്ലഗ്ലുകളുണ്ട്. കേരളയിലും കേരളത്തിലേക്ക് പോകുന്ന മിക്ക എക്‌സ്പ്രസ് ട്രെയിനുകളിലും ചാര്‍ജ്ജ് ചെയ്യാന്‍ അടുപ്പിച്ച അഞ്ചു കമ്പാര്‍ട്ട്‌മെന്റില്‍ ഒരു പ്ലഗ്ഗ് മാത്രേ കാണൂ. ഇതെല്ലാം ഇങ്ങനെയാണെങ്കില്‍ ശുചിത്വത്തിന്റെ കാര്യം പിന്നെ പറയണോ? ആലപ്പുഴയില്‍ ഒരു ട്രെയിനിന്റെ ബോഗി ഇളകി തെറിച്ച സംഭവമുണ്ടായിട്ടു ഏതാനും മാസങ്ങളേ ആയിട്ടുള്ളു. കേരളത്തിലെ ട്രെയിനുകള്‍ അറ്റകുറ്റപ്പണിക്കായി പോകുന്നതു ചെന്നൈയിലേക്കാണെന്നും അവിടെയെത്തുന്ന ബോഗികളില്‍ പത്ത് ശതമാനം മാത്രമേ തിരികെ എത്താറുള്ളു എന്ന കാര്യം പുറത്തുവന്നതായിരുന്നു ആ സംഭവത്തിന്റെ അനന്തര ഫലം.
എലി, പാറ്റ, കള്ളന്‍... കൂട്ടിനു ആളുകള്‍ വേറെയുണ്ടേ...
കേരളത്തിലേക്ക് പോകുന്നവര്‍ക്കു കിട്ടുന്ന സൗജന്യ സമ്മാനമാണ് പാറ്റ. സൂപ്പര്‍ ലോട്ടോ അടിക്കുന്നവര്‍ക്കു ട്രെയിനില്‍ നിന്നു വീട്ടിലെത്തുമ്പോള്‍ എലിയേയും കിട്ടും. അല്ലാത്തവര്‍ക്കു ബാഗുകളും പായ്ക്കറ്റുകളും എലിക്കും പാറ്റയ്ക്കും മൂന്നു ദിവസം താമസിക്കാന്‍ കൊടുത്തതിലും അതിനുള്ള നന്ദിയായി കടി കിട്ടിയതിലും ആശ്വസിക്കാം. കോണ്ടുപോകുന്ന പണവും ആഭരണങ്ങളും ബാഗും വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോകാനെത്തുന്നവരോട് കയര്‍ക്കാനും മോഷ്ടിക്കപ്പെട്ടതോര്‍ത്തു കരഞ്ഞുകൊണ്ടിരിക്കാനും യാത്രക്കാര്‍ക്കു അവസരങ്ങള്‍ യാത്രാ മധ്യേ ഇഷ്ടം പോലെയുണ്ട്. രാജധാനി എക്‌സ്പ്രസില്‍ ഒരു കമ്പാര്‍ട്ട്‌മെന്റിലെ ബാഗേജുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടതും അതിനു പിന്നില്‍ ട്രെയിന്‍ ജീവനക്കാരായിരുന്നു എന്നുള്ളതും അത് റെയില്‍വേ തന്നെ മുന്നിട്ടിറങ്ങി ഒതുക്കി തീര്‍ത്തതും ഇവിടെ പറയാതെ വയ്യ. അതിനു പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് രാത്രി നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ തുരന്തോ എക്‌സ്പ്രസ്സിന് കാത്തുനിന്ന യാത്രക്കാര്‍ കൂട്ടക്കവര്‍ച്ചയ്ക്ക് ഇരയായത്. പ്ലാറ്റ്‌ഫോമില്‍ വൈദ്യുതി വിളക്കുകള്‍ അണഞ്ഞതിന്റെ മറവില്‍ 41 ബാഗുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. അതിലും റെയില്‍വേ വിദഗ്ധമായ രീതിയില്‍ കൈകഴുകി.
അമര്‍ഷം അണപൊട്ടിയപ്പോള്‍
നിസാമുദ്ദീന്‍ കവര്‍ച്ചാ സംഭവത്തിലും റെയില്‍വേ മലയാളി പ്രവാസികളെ വേട്ടയാടിയപ്പോഴാണ് ഡല്‍ഹിയിലെ മലയാളി സംഘടനകള്‍ ഒന്നിച്ചു രംഗത്തെത്തിയത്. 24 ഓളം മലയാളി സംഘടനകള്‍ സംയുക്തമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, ട്രെയിനുകളില്‍ ശുചിത്വം ഉറപ്പാക്കുക, പുതിയ ട്രെയിനുകള്‍ സര്‍വീസിനിറക്കുക, ഇപ്പോഴുള്ള ട്രെയിനുകളുടെ ദൈര്‍ഘ്യം കൂട്ടുക, യാത്രക്കാര്‍ക്ക് ട്രെയിനുകളിലും സ്‌റ്റേഷനുകളിലും സൗകര്യം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക
ടിക്കറ്റ് കരിഞ്ചന്ത അവസാനിപ്പിക്കുക, തത്കാല്‍ ടിക്കറ്റ് വിതരണം കാര്യക്ഷമമാക്കുക, കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് ഫരീദാബാദില്‍ സ്‌റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തി പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചില്‍ ആയിരക്കണക്കിനു മലയാളികളാണ് പങ്കെടുത്തത്. ആവശ്യങ്ങള്‍ നിരത്തി നീളത്തിലുള്ള നിവേദനം റെയില്‍വേയ്ക്കും മന്ത്രിക്കും നല്‍കിയിട്ടും ഈ സംഭവം എംപിമാര്‍ പാര്‍ലമെന്റില്‍ പല തവണ അവതരിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നു റെയില്‍വേ അവഗണനയ്‌ക്കെതിരേ സമരം നടത്തുന്നതിനായി മലയാളി സംഘടനകള്‍ ഒരു ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെയും ജനപ്രതിനിധികളുടെയും സംഭാവന
റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ വെണ്ടക്ക അക്ഷരത്തില്‍ അച്ചടിച്ച നിവേദനവുമായി മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നേതൃത്വത്തില്‍ ഡല്‍ഹിക്കൊരു വരവുണ്ട്. റെയില്‍വേ മന്ത്രിയെ കണ്ട് കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം ഒന്നിച്ചങ്ങു സമര്‍പ്പിക്കും. അതിനിടെ, ബജറ്റ് പ്രസംഗത്തിന്റെ വരെ അച്ചടി കഴിഞ്ഞിട്ടുമുണ്ടാകും. ഇതേ നടപടികള്‍ തന്നെയാണ് ഇത്തവണയും നടക്കുന്നത്. റെയില്‍വേ ബജറ്റില്‍ എന്തെല്ലാം ആവശ്യപ്പെടണമെന്നതു സംബന്ധിച്ചു രണ്ടാഴ്ച മുമ്പാണ് സംസ്ഥാനത്തെ എംപിമാര്‍ യോഗം ചേര്‍ന്നത്. ചായ കുടിച്ചു പിരിഞ്ഞു എന്നല്ലാതെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത്തവണ എങ്ങനെ നീങ്ങണമെന്നതു സംബന്ധിച്ചു ഒരു തീരുമാനമോ ധാരണയോ ഉണ്ടായില്ല എന്നാണ് അറിയുന്നത്.
ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് ഒരു പ്രതിദിന ട്രെയിന്‍ സര്‍വീസ് കൂടി ആരംഭിക്കണമെന്നു കഴിഞ്ഞ പത്ത് വര്‍ഷമായുള്ള സര്‍ക്കാരിന്റെ നിവേദനത്തിലുള്ളതാണ്. എന്നാല്‍, തന്നേ തീരൂ എന്ന് ഡല്‍ഹി മലയാളികള്‍ റെയില്‍വേക്കു നല്‍കുന്ന ഉയര്‍ന്ന വരുമാന കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമില്ല. കേരളത്തില്‍ നിന്നു ഡല്‍ഹിയിലേക്കു ഒരു ദിവസം വന്ന യാത്രക്കാരുടെ ഒപ്പുകള്‍ സമാഹരിച്ചു പാര്‍ലമെന്റില്‍ സമരം നടത്തി മംഗളാ- ലക്ഷദ്വീപ് എക്‌സ്പ്രസ് വാങ്ങിയെടുത്ത സംഭവം മുന്‍ എംപി പി.സി. തോമസ് ഇപ്പോഴും പറയാറുണ്ട്. അത്തരത്തിലൊരു നീക്കം മലയാളികള്‍ക്കു വേണ്ടി നടത്താന്‍ കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയും തയാറാകുന്നില്ല എന്നതാണ് നിലവിലുള്ള സത്യം. കേരളത്തില്‍ വോട്ടില്ലാത്ത മലയാളികളാണ് ഡല്‍ഹിയില്‍ താമസിക്കുന്നത് എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.
വേനലവധി കാലത്തും ഉത്സവ സീസണിലും തിരക്കു കണക്കിലെടുത്തു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നു ആവശ്യപ്പെടുന്നതും അത് നേടിയെടുക്കുന്നതും എംപിമാരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് നേടിയെടുക്കാന്‍ നമ്മുടെ എംപിമാര്‍ ശ്രമിക്കാറില്ല. കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുമെന്നു കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂരിനു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ട്രെയിന്‍ ഓടിയില്ല. മന്ത്രിക്കു കൊടുത്ത വാക്കു പാലിച്ചോ എന്നു ചോദിക്കാന്‍ പോലും ആരുമൊട്ട് തയാറായതുമില്ല. ജനപ്രതിനിധികളായി ഡല്‍ഹിയിലെത്തുന്ന എംപിമാര്‍ ആകാശത്തു കൂടി അങ്ങോട്ടുമിങ്ങോട്ടും ചറപറ പറക്കുന്നതല്ലാതെ സാധാരണക്കാരനായ യാത്രക്കാരന്റെ പ്രശ്‌നം അറിയാന്‍ എപ്പോഴെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് റെയില്‍വേയുടെ 'ദാദാഗിരി' കണ്ടു സഹികെടുന്ന യാത്രക്കാരുടെ ചോദ്യം.
പഴി പിന്നെയും മലയാളിക്ക്
ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യത്തിനു സംസ്ഥാനത്തിലൂടെയുള്ള ട്രാക്ക് ഉപയോഗത്തിന്റെ പരിധി പരമാവധിക്കപ്പുറം 140 ശതമാനം വരെ എത്തിയെന്നാണ് റെയില്‍വേയുടെ മറുപടി. അതുകൊണ്ട് പുതിയ ട്രെയിനുകള്‍ സാധ്യമല്ല. ഇതിനു പിന്നിലെ രഹസ്യം മറ്റൊന്നാണ്. കേരളത്തിലെ റെയില്‍വേയുടെ സാങ്കേതിക വിദ്യകള്‍ എപ്പോഴും പഴഞ്ചനായിരിക്കണം എന്നു വാശി പിടിക്കുന്ന തമിഴ് ലോബിയുടെ നീക്കങ്ങളാണ് ഇതിനു പിന്നില്‍. ഒരു വണ്ടി സ്‌റ്റേഷന്‍ വിട്ട് അടുത്ത സ്‌റ്റേഷനില്‍ എത്തിയാല്‍ മാത്രമേ പിറകില്‍ വരുന്ന വണ്ടിക്ക് സിഗ്‌നല്‍ കിട്ടൂ. അതായത് മുന്നിലെ വണ്ടി അടുത്ത സ്‌റ്റേഷനില്‍ എത്തുന്നതുവരെ രണ്ടാമത്തെ വണ്ടിക്ക് ഓടാനാവില്ല. ഈ സിഗ്‌നല്‍ സംവിധാനം അനുസരിച്ച് മണിക്കൂറില്‍ മൂന്നു വണ്ടികള്‍ മാത്രമേ ഒരു ലൈനില്‍ ഓടിക്കാനാവൂ. ദിവസം ഒരു ലൈനില്‍ 72 വണ്ടികള്‍ മാത്രം. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം നടപ്പാക്കിയാല്‍ മണിക്കൂറില്‍ പത്ത് ട്രെയിന്‍ വരെ ഓടിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓട്ടോമാറ്റിക് ബോള്‍ഡ് സിഗ്‌നല്‍ സമ്പ്രദായം (എ.ബി.എസ്.) നടപ്പിലാക്കിയാല്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. കേരളത്തിനു പുറത്തു മിക്ക സ്ഥലങ്ങളിലും ഇത് ഇതിനോടകം നടപ്പിലാക്കിയിട്ടുമുണ്ട്. പഴകി ദ്രവിച്ച ബോഗികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്യത്തിലും റെയില്‍വേയുടെ മറുപടി മലയാളികളായ ഉദ്യോഗസ്ഥര്‍ വേണ്ട കാര്യക്ഷമത കാട്ടാത്തതു കൊണ്ടാണെന്നും. എന്തായാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥ തന്നെ മലയാളിക്കും പ്രവാസികള്‍ക്കും.
Subscribe to:
Posts (Atom)