Tuesday 24 June 2014

എന്തുകൊണ്ട് നമ്മള്‍ തോറ്റു? ജനങ്ങള്‍ പാര്‍ട്ടി ക്ലാസില്‍ വരാത്തതു കൊണ്ടെന്നു താത്വികാചാര്യന്മാര്‍

'പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുതെന്നു' പറഞ്ഞ് മലയാളികളെയെല്ലാം ഇപ്പോഴും ചിരിപ്പിക്കുന്ന സന്ദേശത്തിലെ രംഗങ്ങള്‍ക്ക് സമാനമായ എപ്പിസോഡുകള്‍ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് പാര്‍ട്ടി ഫോറങ്ങളിലെല്ലാം നടക്കുന്നത്. ഉത്തമന്‍ പാര്‍ട്ടി യോഗത്തില്‍ ചോദിച്ചതു പോലെ തന്നെ നിരവധി സാധാരണ പ്രവര്‍ത്തകര്‍ 'ലളിതമായി പറഞ്ഞാല്‍ എന്തുകൊണ്ടു നമ്മള്‍ തോറ്റു' എന്നു ചോദിക്കുകയും അതിന്റെ ഉത്തരം കേട്ട് ജനങ്ങളും ചിരിക്കാന്‍ തുടങ്ങിയിട്ടു തെരഞ്ഞെടുപ്പ് കാലങ്ങള്‍ പലതായി. എന്നിട്ടും ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കുമാരന്‍ പിള്ള സാറുമ്മാര് ഇപ്പോഴും പ്രതിക്രിയാ വാദവും വിഘടന വാദവുമൊക്കെ തന്നെയാണ് ഉത്തരം വിളമ്പുന്നത്.
    തുടര്‍ച്ചയായി രണ്ട് സര്‍ക്കാരിനെ മേച്ച കോണ്‍ഗ്രസും ഒന്നാം യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ വരെ അംഗബലമുണ്ടായിരുന്ന സിപിഎമ്മും ഇപ്പോള്‍ പടവലങ്ങ പോലെ വളര്‍ന്ന് ഒന്നില്‍ ചെന്നെത്തിയ സിപിഐയും സംപൂജ്യരായി മാറിയ ഉത്തരേന്ത്യന്‍ ജാതി പാര്‍ട്ടികളുമെല്ലാം പാരാജയത്തിന്റെ വിലയിരുത്തല്‍ ക്ലാസുകളിലാണ്. വര്‍ഗ്ഗീയത വളമാക്കി ഒറ്റയടിക്ക് ഭൂരിപക്ഷവുമുറപ്പാക്കി നരേന്ദ്ര മോഡിയും ബിജെപിയും അധികാരം പിടിച്ചെടുത്തതിന്റെ ഗുട്ടന്‍സ് എത്ര വിലയിരുത്തിയിട്ടും പരാജയ ഫോറങ്ങളില്‍ സന്ദേശം സിനിമയിലെ രംഗം തന്നെ തുടരുന്നു.
     ''കുമാരന്‍ പിള്ള: താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന്, ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്‌നം.
    ഉത്തമന്‍: മനസ്സിലായില്ല.
    കുമാരന്‍ പിള്ള: അതായത് വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?
    ഉത്തമന്‍: എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ? ഈ പ്രതിക്രിയാ വാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ?
    പ്രഭാകരന്‍: ഉത്തമാ, മിണ്ടാതിരിക്ക്. സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്.
    ഉത്തമന്‍: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മള്‍ എന്തുകൊണ്ട് തോറ്റു?
    പ്രഭാകരന്‍: കുമാരന്‍ പിള്ള സാര്‍ നമ്മുടെ താത്വികാചാര്യനാണ്. തല്‍ക്കാലം അദ്ദേഹം പറയുന്നത് നമ്മള്‍ കേട്ടാല്‍ മതി.
    കുമാരന്‍ പിള്ള: എടോ ഉത്തമാ. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് ദിനേശ് ബീഡി വലിക്കുന്നതും അതുകൊണ്ടാ. എന്നുവച്ച് പാര്‍ട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ?''

    സ്റ്റഡി ക്ലാസിനു പോകാത്തതിനാല്‍ സന്ദേശം കണ്ട് തലതല്ലി ചിരിച്ചവര്‍ തന്നെ കാലങ്ങള്‍ക്കു ശേഷവും പ്രതിക്രിയാ വാതകവും ബൂര്‍ഷ്വാസികളും കൊളോണിയലിസവുമൊക്കെ തന്നെ കുമാരന്‍ പിള്ള സാര്‍ ഇത്തവണയും ഉത്‌ബോധിപ്പിച്ചതു കേട്ട് കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് ദിനേശ് ബീഡി വലിച്ച് എണ്ണീറ്റ് പോകുന്നതു കണ്ടു. ഇതു കേട്ടിട്ട് ജനങ്ങള്‍ തലതല്ലി ചിരിക്കുകയാണെന്ന് സ്റ്റഡി ക്ലാസുകള്‍ വിട്ടു വെളിയില്‍ വന്നിട്ടില്ലാത്തതിനാല്‍ കുമാരന്‍ പിള്ള സാറിനും പോളണ്ട് പ്രഭാകരന്മാര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കളത്തിലിറങ്ങുകയും തോറ്റമ്പുമ്പോള്‍ വിഘടന വാതകവും പ്രതിക്രിയാ വാതകവും പറഞ്ഞ് മാളത്തില്‍ കയറുകയും ചെയ്യുന്നതല്ലാതെ കുമാരന്‍ പിള്ള സാറുമ്മാര്‍ എന്നെങ്കിലും റേഷന്‍ കടയില്‍ ചെന്ന് അരിയോ മണ്ണെണ്ണയോ വാങ്ങിയതായി ചരിത്രവുമില്ല.
     നരേന്ദ്ര മോദി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ എങ്ങനെ അധികാരത്തിലെത്തി എന്ന ഉത്തമന്മാരുടെ ചോദ്യത്തിനു ചില ഉത്തരങ്ങള്‍ ഇങ്ങനെ: ഒന്ന്, കോര്‍പ്പറേറ്റുകളുടെ ഇടപെടലാണ് ഇത്രയും വലിയ മാറ്റങ്ങളുണ്ടാക്കിയത്. രണ്ട്, വര്‍ഗ്ഗീയതയും വിഘടന വാദവും തടയാന്‍ മതേതര, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല. മൂന്ന്, വിവര സാങ്കേതിക വിദ്യയിലൂന്നിയുള്ള മോദി മാജിക്. നാല്, സംഘ ശക്തികളെയും സംഘ പ്രചാരണങ്ങളെയും മറികടക്കാനായില്ല. അഞ്ച്, താഴേത്തട്ടിലെ നേതാക്കളുടെ മോശം പ്രകടനം. ആറ്, ഗ്രൂപ്പ് കളി, കാലുവാരല്‍. അങ്ങനെ... അങ്ങനെ...
    ലളിതമായി പറഞ്ഞാല്‍ എങ്ങനെ തോറ്റു എന്ന ചോദ്യം അപ്പോഴും ബാക്കി. സ്റ്റഡി ക്ലാസിനു പോകാത്തതു കൊണ്ട് ഉത്തമന്‍ ദിനേശ് ബീഡി കൊണ്ട് തൃപ്തനാകും. എന്നാലും സാധാരണ ജനങ്ങള്‍ക്ക് എങ്ങനെ മനസിലാകും? ആധുനിക പ്രതിക്രിയാ വാദങ്ങളെന്ന കുമാരന്‍ പിള്ള സാറിന്റെ ഉത്തരത്തിനു മറുചോദ്യം ജനങ്ങളുടെ കൈയിലുണ്ട്. ഒന്ന്, ഏത് കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ സാധാരണ ജനങ്ങളോട് പണമുപയോഗിച്ചോ സ്വാധീനിച്ചോ വോട്ട് വാങ്ങിയത്? രണ്ട്, വര്‍ഗ്ഗീയതയും വിഘടനവാദവും നടപ്പിലാക്കുന്നതിനു വേണ്ടി എവിടെയുള്ള ജനങ്ങളാണ് വോട്ട് ചെയ്തത്? മൂന്ന്, ഇന്റര്‍നെറ്റിലൂടെയും ഐടിയിലൂടെയും മോദി തോപ്പിയും മാന്ത്രിക വടിയുമായി മാജിക് കാണിച്ചതു കണ്ട് കണ്ണ് മഞ്ഞളിച്ച് രാജ്യത്തെ ജനങ്ങളെല്ലാം വോട്ടെല്ലാം മോദിക്കു ചാക്കില്‍ കെട്ടി കൊടുത്തയയ്ക്കുകയായിരുന്നോ? ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമൊന്നും കാണാത്തവര്‍ മാജിക് കാണാത്തതു കൊണ്ട് വോട്ട് ചെയ്തില്ലേ? നാല്, സംഘികളുടെ പ്രചാരണം ഭരണത്തിന് എതിരായിരുന്നെങ്കില്‍ അനുകൂലമായി പറയാന്‍ കോണ്‍ഗ്രസിനും തങ്ങളുടേതായി പ്രചാരണം നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഒരു ചുണ്ണാമ്പുമില്ലായിരുന്നു എന്നു വേണ്ടേ കരുതാന്‍?
    സാധാരണ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് പണത്തിനും സ്വാധീനത്തിനും വേണ്ടിയാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്ന ആധുനിക കുമാരന്‍ പിള്ള സാറന്മാരോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ അടുക്കളയിലെ ഗ്യാസൂരുകയും കുടുംബ ബജറ്റ് തകര്‍ക്കുകയും ഞങ്ങളുടെ പെണ്ണുങ്ങളുടെ മാനത്തിനു വില പറയാന്‍ അവസരം നല്‍കുകയും ചെയ്തവരോട് എങ്ങനെയാണോ ചെയ്തത് അതു മനസിലാക്കിയാല്‍ നിങ്ങള്‍ക്കു നല്ലത്. ഇല്ലെങ്കില്‍ 35 ലക്ഷത്തിന്റെ കക്കൂസ് പണിഞ്ഞ് കളിച്ച അലവലാതിയും ഗ്യാസൂരി കളിച്ച പളനിയപ്പനും വീരപ്പനും സിബലും മന്‍മോഹനുമൊക്കെ ഓടിഒളിച്ചതു പോലെ നിങ്ങളും ചാക്കിനുള്ളില്‍ താമസിക്കേണ്ടി വരും. 335ന്റെ അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്നു വ്യാമോഹത്തില്‍ സാധാരണക്കാരന്റെ ഗ്യാസൂരാനും കുടുംബം കുളം തോണ്ടാനും തയാറെടുക്കുന്ന മോദി അണ്ണനോടും കൂട്ടത്തിലെ അണ്ണാന്മാരോടും ഇതു തന്നെ പറയാനുള്ളൂ. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടായാലും ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്ലതുപോലെ പ്രതികരിക്കാനറിയാം. അതിനു ഒരു കോര്‍പ്പറേറ്റര്‍മാരുടെയും കുമാരന്‍ പിള്ള സാറന്മാരുടെയും സഹായം വേണ്ട.
മൈന്‍ഡ് ഇറ്റ്!!!!